National
ന്യൂഡൽഹി: കടൽപ്പാതകൾ സുരക്ഷിതമാകുകയും വിതരണശൃംഖലകൾ തടസമില്ലാതെ തുടരുകയും നാവികരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ആഗോള വ്യാപാരത്തിന് മുന്നോട്ടുപോകാൻ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കിടയിലും വ്യാപാര തടസങ്ങൾ ഒഴിവാക്കി സാമ്പത്തിക പാലം പണിയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ന് ശേഷം 40ഓളം രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.
ലോകജനസംഖ്യയുടെ 50 ശതമാനത്തെയും ആഗോള ജിഡിപിയുടെ 40 ശതമാനത്തെയുമാണ് ബ്രിക്സ് രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ യുപിഐ ഡിജിറ്റൽ പേമെന്റ് സംവിധാനവും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ബ്രിക്സ് അംഗരാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരതടസങ്ങൾ നീക്കുന്നതിനും ആയിരത്തിലധികം പുതിയ ബിസിനസ് പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിനും ബിസിനസ് കൗൺസിൽ മുൻകൈയെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
പുടിന് തിരുക്കുറൾ സമ്മാനിച്ചു
ഭാരത് മണ്ഡപത്തിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവള്ളുവർ രചിച്ച ക്ലാസിക്കൽ തമിഴ് കാവ്യമായ തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു.
പുസ്തകം സമ്മാനിച്ചശേഷം ഇരുനേതാക്കളും ഹസ്തദാനം ചെയ്യുന്ന വീഡിയോ ദൃശ്യവും മോദി പങ്കുവച്ചു.
Kerala
തൃശൂർ: സംസ്ഥാന ശിശുക്ഷേമസമിതി വഴി കേരളത്തിൽനിന്നുള്ള കുട്ടികളെ ദത്തെടുക്കാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതു മൂവായിരത്തിലധികംപേർ.
ഇവർക്കു മൂന്നു വർഷത്തിനുള്ളിൽ ദത്തെടുക്കൽനടപടി പൂർത്തിയാക്കി കുഞ്ഞിനെ സ്വന്തമാക്കാനാകുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർ അടക്കമാണ് അപേക്ഷകർ.
രാജ്യത്തു മൊത്തം പതിനായിരത്തോളം പേരാണു രജിസ്ട്രേഷൻ നിർവഹിച്ചിട്ടുള്ളത്. കുട്ടികൾക്കായി കേരളം തെരഞ്ഞെടുത്തിട്ടുള്ളവരിൽ പലരും മറ്റു സംസ്ഥാനങ്ങളും തെരഞ്ഞെടുത്തിട്ടുണ്ടാകാം. മറ്റു നടപടികൾ പൂർത്തീകരിച്ചാൽ മുൻഗണനാടിസ്ഥാനത്തിലാണ് ഇവർക്കു കുട്ടികളെ ലഭിക്കുക.
കേന്ദ്ര അഡോപ്ഷൻ ഏജൻസിയായ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി(കാര) മുഖേനയാണു കുട്ടികളെ ദത്തെടുക്കാൻ അപേക്ഷിക്കേണ്ടത്. നേരത്തേ സംസ്ഥാനംതിരിച്ചു ദത്തിനുള്ള അപേക്ഷ നൽകാമായിരുന്നെങ്കിൽ നിലവിൽ ഇന്ത്യയുടെ വടക്കൻമേഖല, തെക്കൻമേഖല എന്നിങ്ങനെ തിരിച്ചാണ് അപേക്ഷ നൽകേണ്ടത്.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നര വർഷത്തിനിടെ 239 കുട്ടികൾ സ്വദേശത്തും 38 കുട്ടികൾ വിദേശത്തും ദത്തുപോയി. സംസ്ഥാനത്തെ ദത്തെടുക്കൽരംഗത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്ന കുഞ്ഞുങ്ങളിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയശേഷം ആരോഗ്യനില തൃപ്തികരമായ കുട്ടികളെ സാധാരണയായി ആറുമാസത്തിനുള്ളിൽ ദത്തുനൽകാറുണ്ട്.
ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളുടെ ദത്തെടുക്കൽ നടപടികളാണു താരതമ്യേന വൈകുക. 2002 മുതൽ സംസ്ഥാനത്ത് അമ്മത്തൊട്ടിൽവഴി 684 പെണ്‍കുട്ടികളും 319 ആണ്‍കുട്ടികളുമടക്കം 1003 കുട്ടികളെ ലഭിച്ചു. ഇതിൽ ഇരുപതിൽതാഴെ കുട്ടികൾ മാത്രമാണു ദത്തുപോകാനുള്ളത്.
അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചാൽ രണ്ടുമാസം വരെ യഥാർഥ മാതാപിതാക്കൾക്കു കുഞ്ഞിനെ തിരിച്ചെടുക്കാനുള്ള അവസരം നൽകും. ഡിഎൻഎ പരിശോധന ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണു കുട്ടിയെ വിട്ടുനൽകുക. ഈ കാലയളവിൽ കുട്ടികളെ ശിശുപരിചരണകേന്ദ്രങ്ങളിൽ പരിചരിക്കും.
തൃശൂരിൽ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നാലുപേരെയാണ് അമ്മത്തൊട്ടിൽ മുഖേന ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് ജില്ലകളിലെ കുട്ടികളെയാണ് ശിശുക്ഷേമസമിതി മുഖനേ ദത്തുനൽകുന്നത്. ബാക്കിയുള്ള ജില്ലകളിലേത് അതത് അഡോപ്ഷൻ ഏജൻസികളാണു കൈകാര്യം ചെയ്യുക.
Kerala
കൊച്ചി: തൊട്ടാല്‍ പൊള്ളുമെന്ന് പേടിയുള്ള കേസുകള്‍ തെക്കുവടക്ക് തട്ടിക്കളിക്കുന്നതാണു സ്ഥിതിയെന്ന് ഹൈക്കോടതി.
കേസുകള്‍ ചിലര്ക്കെതിരേയാകുമ്പോള് തീരുമാനം വേഗത്തിലും മറ്റുചിലരുടെ കാര്യത്തില്‍ തീരുമാനങ്ങളില്ലാത്ത രീതിയിലുമായിരിക്കും. കൈകളില്‍ ചങ്ങലക്കെട്ടില്ലാത്തതിനാല് കോടതിക്ക് ഇത് അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ പറഞ്ഞു.
എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രോസിക്യൂഷന് അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ തനിക്ക് വ്യാഴാഴ്ചയാണു ലഭിച്ചതെന്ന് പിന്നാക്ക വിഭാഗ വികസന അഡീ. ചീഫ് സെക്രട്ടറി വീണ എന്‍. മാധവന് അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ 18നകം തീരുമാനമെടുക്കാന്‍ അഡീ. ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കിയ കോടതി അതിനകം തീരുമാനമുണ്ടായില്ലെങ്കില്‍ വിശദീകരണം നല്കാന് അന്നേദിവസം വീണ്ടും നേരിട്ടു ഹാജരാകണമെന്നും നിര്‍ദേശിച്ചു.
ഈമാസം പത്തിനകം പ്രോസിക്യൂഷന് അനുമതി കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന ഓഗസ്റ്റ് 14ലെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച സെക്രട്ടറി നേരിട്ടു ഹാജരാകാന്‍ കോടതി വ്യാഴാഴ്ച നിര്‍ദേശിച്ചിരുന്നു.
കേസന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനില്‍ നല്കിയ ഉപഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. കോടതിനിര്‍ദേശം കൈമാറാന്‍ വൈകിയത് തീരുമാനമെടുക്കാതിരിക്കാനുള്ള തന്ത്രമാണെന്ന് അഡീ. ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തെത്തുടര്‍ന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ നിയമപരമായ തീരുമാനമെടുക്കാനാണു നിര്‍ദേശിച്ചത്.
ഫയല്‍ എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനു വീഴ്ചയുണ്ടായതായും കോടതി പറഞ്ഞു. എന്നാല്‍, ഫയല്‍ കൈമാറാന്‍ വിട്ടുപോയതാണെന്നായിരുന്നു വിജിലന്‍സ് അഭിഭാഷകന്റെ വിശദീകരണം. തുടര്‍ച്ചയായി ഇത്തരം വീഴ്ചയുണ്ടാകുമ്പോള്‍ കരുതിക്കൂട്ടിയാണെന്നേ കരുതാനാകൂവെന്ന് കോടതി വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എന്‍. സോമന്, മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന് എന്നിവര്‍ കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നല്കിയ പരാതിയിലാണു കേസെടുത്ത് അന്വേഷണം നടക്കുന്നത്.
National
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിയിൽ നുഴഞ്ഞുകയറാൻ എഐ സഹായത്തോടെ നിർമിച്ച തിരിച്ചറിയിൽ കാർഡ് യുവാവ് ഉപയോഗിച്ചതായി അന്വേഷണസംഘം.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കാർഡാണു യുവാവ് നിർമിച്ചതെന്നും അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മുന്‍പാകെ പൊലിസ് അറിയിച്ചു.
മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. സംഭവത്തിൽ രോഹൻ പരേഖ് (24) സഹായി ദിലീപ് കുണ്ഡെ (49) എന്നിവർ പിടിയിലായിരുന്നു.
പിറ്റേന്നാണ് വേദിയിൽ പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് രോഹൻ പരേഖ് വേദിയിലെത്തിയത്. അംഗരക്ഷകനെന്ന് പരിചയപ്പെടുത്തി പിന്നാലെയെത്തിയ ദിലീപ് കുണ്ഡെയുടെ കൈവശം ഒരു തോക്കും ഉണ്ടായിരുന്നു.
കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആദരവ് പിടിച്ചുപറ്റാൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് ധരിപ്പിക്കാനാണ് വ്യാജരേഖകൾ നിർമിച്ചതെന്നാണ് ഇയാൾ പൊലിസിനു നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനായി വയോജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ (Elder Friendly Office Certification-EFOC) പദ്ധതിക്ക് തുടക്കമാകുന്നു.
രാജ്യത്ത് ആദ്യമായാണ് സർക്കാർ ഓഫീസുകൾക്കായി ഇത്തരമൊരു സമഗ്ര സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകൾ മുതൽ ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.
പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓഫീസുകളിൽ പരിശോധന നടത്തി ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിലായി സർട്ടിഫിക്കറ്റുകൾ നൽകും. നിശ്ചിത കാലയളവിന് ശേഷം സർട്ടിഫിക്കേഷൻ പുതുക്കണം. സർട്ടിഫിക്കറ്റ് നേടിയ ഓഫീസുകളിൽ മുന്നറിയിപ്പില്ലാതെയും പരിശോധന നടത്തും.
രാജ്യത്ത് ഏറ്റവുമധികം മുതിർന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ വരുംവർഷങ്ങളിൽ വയോജന ജനസംഖ്യ ഇനിയും വർധിക്കുമെന്നാണ് കണക്ക്. സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന നീണ്ട ക്യൂ, പ്രവേശനത്തിന് പടികൾ മാത്രമുള്ള സംവിധാനം, ചെറിയ അക്ഷരത്തിലുള്ള ഫോമുകൾ, ഗോവണികയറി എത്തേണ്ട കൗണ്ടറുകൾ തുടങ്ങിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അഞ്ച് മേഖലകളിലായാണ് ഓഫീസുകളെ വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷമതയ്ക്ക് 30 ശതമാനം, സേവനരീതിക്ക് 25 ശതമാനം, ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനം, വിവരവിനിമയത്തിന് 15 ശതമാനം, പങ്കാളിത്തത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സ്കോർ നിശ്ചയിക്കുക. പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയം, മുതിർന്നവർക്ക് മുൻഗണനാ ക്യൂ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥൻ തുടങ്ങിയവ നിർബന്ധിത മാനദണ്ഡങ്ങളായിരിക്കും. ഇവയിലേതെങ്കിലും ഇല്ലെങ്കിൽ മൊത്തം സ്കോർ എത്രയായാലും സർട്ടിഫിക്കേഷന് അർഹതയുണ്ടാകില്ല.
85 ശതമാനത്തിന് മുകളിൽ ആകെ സ്കോറും ഓരോ മേഖലയിലും കുറഞ്ഞത് 60 ശതമാനം സ്കോറും നേടുന്ന ഓഫീസുകൾക്ക് അഞ്ചു വർഷത്തേക്ക് ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിക്കും.
Kerala
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനു മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തേണ്ടുന്ന മുന്നൊരുക്ക പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി പന്പയിലും നിലയ്ക്കലിലും മറ്റും ഒരുക്കേണ്ടുന്ന ഇടത്താവളങ്ങൾ അടക്കം ഭക്തർക്കും ഉദ്യോഗസ്ഥർക്കും ഒരുക്കേണ്ടുന്ന നിർമാണ പ്രവൃത്തി പൂർത്തിയാക്കാത്ത ദേവസ്വം മരാമത്തിന്റെ പ്രവർത്തനങ്ങളിലാണ് എതിർപ്പ് അറിയിച്ചത്.
ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായുള്ള അവലോകന യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ തീർഥാടനത്തിനു മുൻപുതന്നെ പൂർത്തിയാക്കാൻ നിർദേശിച്ചത്. ബന്ധപ്പെട്ടവർക്ക് ഇതു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ഏജൻസികൾക്ക് ഇത്തരം ചുമതല കൈമാറുമെന്നു മുഖ്യമന്ത്രി ഓർമപ്പെടുത്തി.
ഇടത്താവള നിർമാണം വേഗത്തിൽ പൂർത്തിയാക്കണം. ടോയ്ലെറ്റ് ശുചിത്വം, പരിസരശുചിത്വം, വെള്ളം തുടങ്ങിയവ ഉറപ്പാക്കണം. പാർക്കിംഗ് ഗ്രൗണ്ട് കാടുമൂടി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. പൊലിസ്, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ശബരിമലയിൽ തങ്ങാനാവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ഭക്തർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ പൊലിസ് ബാരിക്കേഡുകൾ സ്ഥാപിക്കരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
ശബരിമല തീർഥാടനം തുടങ്ങിയ ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കർശന നിർദേശം നൽകി. ഭക്തർക്ക് ആവശ്യമായ സൗകര്യവും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുത്. സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കണ്ട്രോൾ റൂം സ്ഥാപിക്കണം. പന്പ, ശബരിമല, ഇടത്താവളം എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തണം. പന്പയിൽ അടിഞ്ഞുകൂടുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ നീക്കണം. പ്രസാദവിതരണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ.മുരളീധരൻ, കെ.എം. ഷാജി, പി.കെ. ബഷീർ, സി.പി. ജോണ്‍, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർ അടക്കം 36 ഐഎഎസുകാരെ സ്ഥലംമാറ്റി സർക്കാർ. മന്ത്രിമാരുടെ ആവശ്യങ്ങൾകൂടി അംഗീകരിച്ചാണ് നാലു മാസത്തോട് അടുക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ മാറ്റം.
ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പിൽ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി. കശുവണ്ടി വികസന കോർപറേഷൻ സ്പെഷ്യൽ ഓഫിസർ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കെയ്സ്) എംഡി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകി. അർജുൻ പാണ്ഡ്യനെ കൃഷി വകുപ്പ് ഡയറക്്ടറാക്കി. നിലവിൽ കാസർഗോഡ് കളക്ടറായിരുന്നു. കേര ഡയറക്്ടർ, സഹകരണ രജിസ്ട്രാർ തുടങ്ങിയ അധിക ചുമതലകളും അദ്ദേഹം വഹിക്കും.
തിരുവനന്തപുരം കളക്്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്പെഷൽ കമ്മീഷണറാക്കി. അരുണ്‍ കെ. വിജയനാണ് പുതിയ പൊതു വിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ). എജ്യുക്കേഷൻ റിജുവനേഷൻ മിഷൻ ഡയറക്്ടറുടെ അധിക ചുമതലയും അരുണിനാണ്. ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രേണുരാജിന് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ ഹെൽത്ത് എംഡി, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ തുടങ്ങിയ അധിക ചുമതലകൾ നൽകി. കെ. ഇന്പശേഖറിനെ സംസ്ഥാന ലോട്ടറി ഡയറക്ടറാക്കി. സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല തുടരും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് ദുരന്ത നിവാരണ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി.
പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദിന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി. വ്യവസായ ഡയറക്്ടറായി സ്നേഹിൽകുമാർ സിംഗിനെ നിയമിച്ചു. കെഎസ്ഐഡിസി, കെഎസ്ഐടിഐഎൽ മാനേജിംഗ് ഡയറക്്ടർമാരുടെ അധി ക ചുമതലയും അദ്ദേഹം വഹിക്കും.
എറണാകുളം കളക്ടർ ജി. പ്രിയങ്ക കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി സിഇഒയുടെ അധിക ചുമതല വഹിക്കും. എൽഎസ്ജിഡി ജോയിന്റ് സെക്രട്ടറി ഡി. ധർമലക്ഷ്മിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി. ബിനു ഫ്രാൻസിസിനെ പട്ടിക വർഗ വകുപ്പ് ഡയറക്ടറാക്കി. ഡോ. കെ. ഹരികുമാറാണ് പുതിയ സിവിൽ സപ്ലൈസ് കമ്മിഷണർ. സാമൂഹിക നീതി ഡയറക്്ടർ ഡോ. അരുണ്‍ എസ്. നായർക്ക് കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ ഡയററക്ടറുടെ അധിക ചുമതല നൽകി. വയോജനക്ഷേമ ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിനാണ്. ലേബർ കമ്മിഷണർ സഫ്ന നാസിമുദീന് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്്ടറുടെ അധിക ചുമതല നൽകി.
സചിൻകുമാർ യാദവാണ് പുതിയ ഐടി മിഷൻ ഡയറക്ടർ. സന്ദീപ്കുമാറിനെ ധനവകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയാക്കി. മൊഹമ്മദ് ഷാഫികിനെ റവന്യു ജോയിന്റ് സെക്രട്ടറിയാക്കി. അനു എസ്. നായരാണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മിഷണർ. എം.സി. റെജിലിനെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറാക്കി. സെബിൻ സമീദിനെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറാക്കി.
പിന്നാക്ക ക്ഷേമ വികസന കോർപറേഷൻ എംഡിയുടെ അധിക ചുമതലയുമുണ്ട്. മിഥുൻ പ്രേംരാജാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ. മിസൽ സാഗർ ഭരതാണ് ഫിഷറിസ് വകുപ്പ് ഡയറക്ടർ. സിവിൽ സപ്ലൈസ് വകുപ്പ് മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണന് കൊച്ചി സ്മാർട്ട് സിറ്റി ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല നൽകി. ശബരിമല എഡിഎമ്മിന്റെ ചുമതല ദിലീപ് കെ. കൈനിക്കരയ്ക്കു നൽകി. ഒ.വി. ആൽഫ്രെഡിനെ മാരിടൈം ബോർഡ് ജോയിന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ ചുമതല നൽകി. മിഷൻ സമുദ്ര നോഡൽ ഓഫിസറുടെ ചുമതലയും ഇദ്ദേഹത്തിനാണ്.
അഖിൽ വി. മേനോനെ കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടറാക്കി. കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി എന്നിവയുടെ ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്. സുമിത്കുമാർ താക്കൂറിന് കെടിഡിസി മാനേജിംഗ് ഡയറക്്ടറുടെ അധിക ചുമതല നൽകി. ഫോർട്ട് കൊച്ചി സബ് കളക്്ടർ ഗ്രന്ഥെ സായികൃഷ്ണയ്ക്ക് വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധിക ചുമതല നൽകി. പി.പി. അർച്ചനയെ വടകര സബ്കളക്ടറാക്കി.
Kerala
തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം ഉയർന്നുവരുന്ന കാൻസർ രോഗികളുടെ എണ്ണം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും രോഗബാധിതരായി സാന്പത്തികമായും മാനസികമായും തളരുന്ന കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സർക്കാരിന്റെ പൂർണപിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി (നിപ്പോ) പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എച്ച്. കുര്യന്റെ സ്മരണാർഥം തീരദേശമേഖലകളിൽ നടപ്പാക്കുന്ന സ്നേഹതീരം ഉൾപ്പടെ അഞ്ചു പുതിയ കാൻസർ പ്രതിരോധ പദ്ധതികൾക്കു ചടങ്ങിൽ തുടക്കംകുറിച്ചു.
അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ. മുരളീധരൻ രോഗനിർണയം മുൻകൂട്ടി നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാനങ്ങളിലുള്ള അത്യാധുനിക ചികിത്സാസൗകര്യങ്ങൾ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ അഭിപ്രായപ്പെട്ടു.
കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മേയർ വി.വി. രാജേഷ് അറിയിച്ചു.
റീറൈറ്റ് ദ കാൻസർ സ്റ്റോറി പദ്ധതിയുടെ ഉദ്ഘാടനം കല്യാണ്‍ ഗ്രൂപ്പ് സ്ഥാപകൻ ടി.എസ്. കല്യാണരാമൻ നിർവഹിച്ചു.
കാൻസർ നിർധന-സന്പന്ന വ്യത്യാസമില്ലാതെ കുടുംബങ്ങളെ തകർക്കുന്നുവെന്നും അഞ്ചു ലക്ഷത്തിലധികം ആളുകളിലേക്ക് കാൻസർ നിർണയ സൗകര്യങ്ങളെത്തിച്ച സ്വസ്തി ഫൗണ്ടേഷന്റെ സേവനം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മൻ എം.എൽ.എ, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ആശംസ നേർന്നു. സ്വസ്തി ഫൗണ്ടേഷന്റെ സ്വപ്നപദ്ധതിയായ ആശുപത്രി നിർമാണത്തിനായി സ്ഥലംവിട്ടുനൽകാമെന്ന് ശിവജി ഗ്രൂപ്പ് ചെയർമാൻ ശിവജി ജഗന്നാഥൻ പ്രഖ്യാപിച്ചു.
National
നാഗപട്ടണം: ലോകപ്രശസ്തമായ വേളാങ്കണ്ണി വിശുദ്ധ ആരോഗ്യമാതാവിന്റെ തീർഥാടനകേന്ദ്രം ഇനി വർഷം മുഴുവനും 24 മണിക്കൂറും വിശ്വാസികൾക്കായി തുറന്നുപ്രവർത്തിക്കുമെന്നു തഞ്ചാവൂർ ബിഷപ് സഹായരാജ് പ്രഖ്യാപിച്ചു.
ഒക്ടോബർ മൂന്നിന് പുതിയ ക്രമീകരണം നിലവിൽവരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ലക്ഷക്കണക്കിനു തീർഥാടകർക്ക് ഏതു സമയത്തും എത്തിച്ചേർന്ന് യാതൊരു തടസവുമില്ലാതെ പ്രാർഥന നടത്താൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണു ചരിത്രപരമായ തീരുമാനം.
തീരുമാനത്തെ വിശ്വാസീസമൂഹം ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്.
Leader Page
പുതിയ ലോകക്രമത്തില്‍ പുതിയ വെല്ലുവിളികളെ പുതിയ അവസരങ്ങളാക്കി മാറ്റുകയാണു പ്രധാനം. ഡല്‍ഹിയിലെ ബ്രിക്സ് ഉച്ചകോടി ഇതിനുള്ള അവസരമാണ്. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി വളര്‍ത്തുന്നതിനു വലിയ തോതിലുള്ള മാറ്റങ്ങളും പരിഷ്കാരങ്ങളും ഗൗരവപൂര്‍ണമായ നടപടികളും അനിവാര്യമാണ്.
ലോകയുദ്ധങ്ങളും ആഗോള രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളും മലയാളികളെയും നേരിട്ടു ബാധിച്ചു. യുക്രെയ്നില്‍ റഷ്യയും ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്കിലെ എണ്ണ നീക്കം തടസപ്പെട്ടതും മൂലമുള്ള പ്രതിസന്ധി വ്യക്തമായ പരിഹാരമില്ലാതെ നീളുകയാണ്. ഗാസ യുദ്ധം മുതല്‍ ഹൂതികളുടെ ആക്രമണം വരെ നിരവധിയായ പ്രതിസന്ധികളും പ്രശ്നം വഷളാക്കുന്നു. ആഗോള പ്രതിസന്ധികള്‍ക്കും പ്രശ്നങ്ങള്‍ക്കുമിടയില്‍ ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുകയാണ്.
2012ല്‍ ഡോ. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഡല്‍ഹിയില്‍ നടത്തിയ ബ്രിക്സ് ഉച്ചകോടിക്കു ശേഷം രണ്ടാമത്തെ ഉച്ചകോടിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയൊരുക്കുന്നത്. ഡല്‍ഹിയില്‍ ഇന്നും നാളെയുമായി നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഇന്ത്യക്കും ലോകത്തിനാകെയും സുപ്രധാനമാണ്.
◄ലോകം ഡല്‍ഹിയിലേക്ക്
ആഗോള ജിഡിപിയുടെ മൂന്നിലൊന്നിലേറെ ബ്രിക്സ് രാജ്യങ്ങളുടേതാണ്. ലോക ജനസംഖ്യയുടെ ഏതാണ്ടു പകുതിയോളം വരുന്ന (49.5%) നാനൂറ് കോടിയോളം പേരെ ബ്രിക്സ് പ്രതിനിധീകരിക്കുന്നു. അമേരിക്കയുടെ വ്യാപാര ചുങ്കവും ഡോളറിന്റെ മേല്‍ക്കോയ്മയും രൂക്ഷമാകുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കമുള്ളവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ ബ്രിക്സ് രാഷ്ട്രങ്ങളുടെ സംഘടിത ശക്തിക്കു പലതും ചെയ്യാനാകും. ചൈനയും ഇന്ത്യയും റഷ്യയും കൂടുതല്‍ സഹകരിക്കുന്നതു തടയാനായി അമേരിക്കയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിണഞ്ഞു ശ്രമിക്കുന്നതിനു കാരണം വ്യക്തം.
ഡോളറിനു പകരം ബദല്‍ കറന്‍സി അവതരിപ്പിക്കാനുള്ള ബ്രിക്സ് നീക്കം തടയാന്‍ ട്രംപ് ആവുന്നതെല്ലാം ചെയ്യും. ഡോളറിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍ കൂടിയ തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെ മറികടക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കു യോജിച്ചു നില്ക്കാനാകുമോയെന്നതു ചോദ്യമായി ശേഷിക്കുന്നു.
◄അമേരിക്കന്‍ പൊലിസിനു താക്കീത്
അമേരിക്ക ഉയര്‍ത്തുന്ന വ്യാപാര ഉപരോധവും ഉയര്‍ന്ന തീരുവയും നേരിടാന്‍ ഇന്ത്യക്ക് ബ്രിക്സ് രാജ്യങ്ങളുടെ പിന്തുണ ആവശ്യമാകും. അമേരിക്കന്‍ വെല്ലുവിളിയെ കാനഡ പ്രതിരോധിക്കുന്നതില്‍നിന്ന് ഇന്ത്യക്കും പാഠം ഉള്‍ക്കൊള്ളാനുണ്ട്. അയല്‍രാജ്യവും സഖ്യകക്ഷിയും ദീര്‍ഘകാല വ്യാപാര പങ്കാളിയുമായ കാനഡയോടു വ്യാപാര യുദ്ധത്തിനു തയാറായ ട്രംപ്, ഇന്ത്യക്കെതിരേയും എന്തു ചെയ്യാനും മടിക്കില്ല. 2026 ഫെബ്രുവരിയില്‍ ഒപ്പുവച്ച ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം അധിക തീരുവ ഏകപക്ഷീയമായി. കരാര്‍ നടപ്പാക്കിയാലും ഇല്ലെങ്കിലും ഇന്ത്യയെ ഒതുക്കാന്‍ ട്രംപ് ഇനിയും കരുക്കള്‍ നീക്കുമെന്നതില്‍ സംശയിക്കാനില്ല.
◄ബ്രിക്സ് ബാങ്കും കറന്‍സിയും
അമേരിക്കയ്ക്കു വെല്ലുവിളിയാകേണ്ട ചൈനയെ അടുത്ത വ്യാപാര പങ്കാളിയാക്കുന്നതില്‍ ട്രംപ് വിജയിച്ചതും കാണാതെ പോകില്ല. ചൈനയും പാക്കിസ്ഥാനും കൂടുതല്‍ അടുക്കുകയും ചെയ്തു. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും യുക്രെയ്ന് യുദ്ധത്തിനുശേഷവും റഷ്യയുടെ സ്ഥിതി കൂടുതല്‍ പിന്നാക്കം പോയി. പഴയതുപോലെ ഇതരരാജ്യങ്ങളെ നിയന്ത്രിക്കാന്‍ റഷ്യക്കാകില്ല. ഇന്ത്യക്കും പ്രതീക്ഷകളോടൊപ്പം ആശങ്കകളുമേറി. ആഗോള സാമ്പത്തിക ശക്തിയായി വളരുമ്പോഴും അമേരിക്ക, ചൈന എന്നീ വമ്പന്മാരുടെ മുന്നില്‍ ഇന്ത്യക്കു വെല്ലുവിളികളും സമ്മര്‍ദങ്ങളും കൂടുകയാണ്. ആഗോള രാഷ്ട്രീയത്തില്‍, ജിയോ പൊളിറ്റിക്സില്‍ ഉണ്ടായ മാറ്റം പലപ്പോഴും വികസ്വര രാഷ്ട്രങ്ങള്‍ക്കു പുതിയ വെല്ലുവിളിയും പരീക്ഷണവുമാണ്.
ഡല്‍ഹിയില്‍ ഇന്നു തുടങ്ങുന്ന ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയുടെ ഓരോ തീരുമാനവും ലോകത്തിനാകെ പ്രധാനമാണ്. രാഷ്ട്രീയ, സുരക്ഷാ സഹകരണം, സാമ്പത്തിക, വാണിജ്യ സഹകരണം, ജനങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയാണു ബ്രിക്സിന്റെ ലക്ഷ്യങ്ങളില്‍ മുഖ്യം. ഭീകരത, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ- ഊര്‍ജ സുരക്ഷ, ആഗോള സാമ്പത്തിക സ്ഥിതി, ടെലികമ്യൂണിക്കേഷന്‍സ്, കൃഷി, തൊഴില്‍, വാണിജ്യം, ആരോഗ്യം, ദുരന്തനിവാരണം, വിതരണ ശൃംഖലകള്‍ തുടങ്ങിയവ അടക്കമുള്ള ഒട്ടേറെ കാര്യങ്ങളിലും ബ്രിക്സ് രാഷ്ട്രങ്ങള്‍ സഹകരണത്തിനു ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഫലപ്രദവും പ്രായോഗികവുമായ നടപടികളാണു പ്രധാനം. 2012ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് നിര്‍ദേശിച്ച ബ്രിക്സ് വികസന ബാങ്കും ഏകീകൃത കറന്‍സിയും അടക്കം പലതും ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നതാണു കഷ്ടം.
◄അനിശ്ചിതാവസ്ഥ, സങ്കീര്‍ണത
2023 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടത്തിയ ജി20 ഉച്ചകോടിയുടെ പുറംമോടിക്ക് അപ്പുറം എന്തൊക്കെ നേടിയെന്നതു കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. ബ്രിക്സ് ഉച്ചകോടിയുടെ കാര്യത്തിലും പുറംമോടിയും പ്രചാരണ കോലാഹലവും മാത്രം പോരാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ മികവെന്നതിലേറെ, ഇന്ത്യയുടെ ഭാവി കുതിപ്പിനുള്ള വേദിയാകേണ്ടതുണ്ട്. കൃത്യമായ പദ്ധതികളും പരിപാടികളുമായി ഇന്ത്യയെ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കു നയിക്കാനാകുകയാണു പ്രധാനം. പാശ്ചാത്യ വായ്പാ സംവിധാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ബദല്‍ വികസന ബാങ്ക് എന്നത് ഇത്തരത്തിലൊന്നാണ്.
ലോകത്തുള്ള അനിശ്ചിതാവസ്ഥയും സങ്കീര്ണതയുമാണു ബ്രിക്സ് ഉച്ചകോടിക്കു മുന്നിലുള്ളതെന്ന കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ഇന്ത്യയിലെ യുപിഐ പോലുള്ള പെയ്മെന്റ് സംവിധാനങ്ങളെ സംയോജിപ്പിക്കണമെന്ന വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ ആഹ്വാനവും പ്രസക്തമാണ്. നിര്‍മിത ബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകളുടെയും ഡിജിറ്റൈസേഷന്റെയും ഗുണം നേടാന്‍ കൃത്യവും വ്യക്തവുമായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കേണ്ടതുണ്ട്. ബ്രിക്സ് രാജ്യങ്ങളുടെ നിക്ഷേപ തലസ്ഥാനമായി ഇന്ത്യയെ മാറ്റുകയെന്നതാകും മുഖ്യം.
◄വെല്ലുവിളികളെ അവസരമാക്കൂ
ആഗോള രാഷ്ട്രീയവും നയതന്ത്രവും വാണിജ്യ, വ്യാപാര, സാമ്പത്തിക, സൈനിക സഹകരണത്തിനുള്ള പരമ്പരാഗത രീതികളും അപ്പാടെ മാറി. പുതിയ ലോകക്രമത്തില്‍ പുതിയ വെല്ലുവിളികളെ പുതിയ അവസരങ്ങളാക്കി മാറ്റുകയാണു പ്രധാനം. അതിനു പഴയ സമീപനങ്ങളും തന്ത്രങ്ങളും മതിയാകില്ല. ഡല്‍ഹിയിലെ ബ്രിക്സ് ഉച്ചകോടി ഇതിനുള്ള അവസരമാണ്. ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗുമായി പഴയ ഉറ്റ സൗഹൃദം ഉപയോഗപ്പെടുത്താന്‍ മോദിക്കു കഴിയുമെന്നു പ്രതീക്ഷിക്കാം.
2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി വളര്‍ത്തുന്നതിനു വലിയ തോതിലുള്ള മാറ്റങ്ങളും പരിഷ്കാരങ്ങളും ഗൗരവപൂര്‍ണമായ നടപടികളും അനിവാര്യമാണ്. ഇന്ത്യയുടെ വികസനത്തിനാവശ്യമായ ആഗോള സഹകരണവും സാമ്പത്തിക, സാങ്കേതിക പങ്കാളിത്തവും യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രധാനമന്ത്രി മോദിക്കു നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയണം. ബ്രിക്സ് ഉച്ചകോടി വിജയകരമാകട്ടെയെന്ന് ആശംസിക്കാം. ജെന്‍സിയുടെയും ജെന്‍ ആല്‍ഫയുടെയും പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ ഇന്ത്യയുടെയും ഇതര ലോകരാഷ്ട്രങ്ങളുടെയും അവസരമായി ബ്രിക്സ് ഉച്ചകോടി മാറുമെന്നു പ്രത്യാശിക്കാം.
Leader Page
പഴയ കിഴക്കൻ ജർമനിയിൽപെട്ട സാക്സണി-ആൻഹാൾട്ട് സംസ്ഥാനത്തെ സ്റ്റേറ്റ് പാർലമെന്റിലേക്ക് ഈ മാസം ആറിനു നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റ് നേടിയത് എഎഫ്ഡി (ആൾട്ടർനേറ്റീവ് ഫോർ ജർമനി) പാർട്ടിയാണ്. ഭൂരിപക്ഷത്തിന് മൂന്നു സീറ്റ് മാത്രം കുറവ്. ആകെ 83 സീറ്റുകളുള്ള പാർലമെന്റിൽ എഎഫ്ഡി നേടിയത് 39 സീറ്റുകൾ. ഭരണകക്ഷിയായിരുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് 15 സീറ്റുകൾ ലഭിച്ചു. ഇടതുപക്ഷ പാർട്ടിക്കും സോഷ്യലിസ്റ്റ് പാർട്ടിക്കും ഗ്രീൻ പാർട്ടിക്കും എട്ടു വീതവും ഇടതുപക്ഷം പിളർന്നുണ്ടായ ബിഎസ്ഡബ്ല്യുവിന് അഞ്ചും സീറ്റുകൾ നേടാനായി. ആകെ 78% പേർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. 2021ൽ 60% പേർ മാത്രമാണ് വോട്ട് ചെയ്തത്. ജർമനിയിലെ ഏറ്റവും വലിയ പാർട്ടിയും ഫെഡറൽ ഭരണകക്ഷിയുമായ ക്രിസ്ത്യൻ ഡെമോക്രാറ്റുകളിൽനിന്ന് (സിഡിയു) വിട്ടുപോന്നവർ 2013ൽ സ്ഥാപിച്ചതാണ് എഎഫ്ഡി പാർട്ടി.
സിഡിയുവിന്റെ നയങ്ങളോടുള്ള എതിർപ്പാണ് എഎഫ്ഡിയുടെ സ്ഥാപനത്തിലേക്ക് നയിച്ചത്. ഏറ്റവും പ്രധാനമായി കുടിയേറ്റ വിഷയത്തിലാണ് എഎഫ്ഡിക്ക് അഭിപ്രായ ഭിന്നതയുള്ളത്. കുടിയേറ്റക്കാർക്ക് അനിയന്ത്രിതമായി പ്രവേശനം അനുവദിക്കുന്ന സിഡിയുവിന്റെയും അന്നത്തെ ചാൻസലർ ആഞ്ചല മെർക്കെലിന്റെയും നയങ്ങൾ ജർമനിയെ തകർക്കുമെന്നാണ് എഎഫ്ഡി പറഞ്ഞുപോന്നിരുന്നത്. ജർമൻ ദേശീയ വാദത്തിന്റെ ഏറ്റവും തീവ്രമായ രൂപമാണ് എഎഫ്ഡിയുടെത്. ജർമൻ ഭരണകൂടം ഇപ്പോൾ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ അപ്പാടെ പൊളിച്ചെഴുതണമെന്നും എഎഫ്ഡിക്ക് അഭിപ്രായമുണ്ട്.
ഭരണപരിഷ്കാരങ്ങൾക്ക് വേഗം പോരാ
ഫെഡറൽ ഗവൺമെന്റ് മുൻകൂട്ടി കാണുന്ന ഭരണപരിഷ്കാരങ്ങൾക്ക് വേഗം പോരാ എന്നാണ് എഎഫ്ഡിയുടെ നിലപാട്. ഭരണനിർവഹണത്തിന്റെ നൂലാമാലകൾക്കും ബ്യൂറോക്രസിയുടെ നിയന്ത്രണങ്ങൾക്കും നടുവിൽ ജനത നട്ടംതിരിയുകയാണ്. പൗരന്മാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതും കുറച്ചു മാത്രം ഭരിക്കുന്നതുമായ ഒരു ഭരണമാണ് എഎഫ്ഡിയുടെ വാഗ്ദാനം. ജർമൻ വംശീയതയിൽ ഊന്നിയ ദേശീയവാദമാണ് പാർട്ടിയുടെ മുഖമുദ്ര. പെൻഷൻ പ്രായമുയർത്തുക, ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുക, നികുതികൾ വർധിപ്പിക്കാതിരിക്കുക ഇതൊക്കെ പാർട്ടിയുടെ വാഗ്ദാനങ്ങളാണ്. എന്നാൽ ഇതിനൊക്കെ വേണ്ടിവരുന്ന 2.6 ലക്ഷം കോടി യൂറോ എങ്ങനെ സമാഹരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സെമികണ്ടക്ടർ നിർമാണമോ ചിപ്പ് ടെക്നോളജിയോ പരാമർശിച്ചിട്ടില്ല.
എഎഫ്ഡി സന്ദേശം വ്യക്തം
എഎഫ്ഡിയുടെ വിജയം ജർമൻ സാമ്പത്തിക മേഖലയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ജർമൻ പൗരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ, യൂറോപ്യൻ യൂണിയനിൽനിന്നുള്ള ജർമനിയുടെ പിന്മാറ്റം, റഷ്യയോടുള്ള ചങ്ങാത്തം, യുക്രെയ്നുള്ള സഹായം വെട്ടിച്ചുരുക്കൽ, വിദേശ തൊഴിലാളികളെ ഒഴിവാക്കാനുള്ള ശ്രമം എന്നിങ്ങനെ സാമ്പത്തിക മേഖലയെ സ്പർശിക്കുന്ന നിരവധി നടപടികൾ അവർ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ ഫെഡറൽ തലത്തിൽ എടുക്കുന്നതുകൊണ്ട് സാക്സണി- ആൻഹാൾട്ട് സംസ്ഥാനത്തിനു മാത്രമായി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധ്യമല്ലതന്നെ. സംസ്ഥാനത്ത് മുക്കാൽ ലക്ഷത്തിലേറെ വിദേശ വിദഗ്ധ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം നാടുകടത്തുമെന്ന മുന്നറിയിപ്പ് നടപ്പാക്കുക അത്ര എളുപ്പമല്ല. ഈ തസ്തികകളെല്ലാം ജർമൻ തൊഴിലാളികളെ കൊണ്ടുമാത്രം നിറയ്ക്കാനും സാധ്യമല്ല.
കോടതികളിൽനിന്നുള്ള ഇടപെടലും ഉണ്ടാകും. എങ്കിലും എഎഫ്ഡി നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ഭാവിയിൽ വിദേശ തൊഴിലാളികൾക്ക് ജർമനി അനാകർഷകമായി മാറാം. മാത്രമല്ല ജർമനിയിൽ ജോലി ചെയ്യുന്ന അന്യ നാട്ടുകാർതന്നെ മറ്റു നാടുകളിലേക്കോ മാതൃരാജ്യത്തേക്കോ പോകാനും സാധ്യതയുണ്ട്. രാജ്യത്തുള്ള വിദേശികളെ റിവേഴ്സ് മൈഗ്രേഷനു (റെമിഗ്രേഷൻ) പ്രേരിപ്പിക്കുക പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. വിദഗ്ധ തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യരംഗം, ഹോട്ടൽ-ടൂറിസം വ്യവസായം, ഭക്ഷ്യ സംസ്കരണം, കൃഷി, നിർമാണ രംഗം, ഗതാഗതം തുടങ്ങിയ തൊഴിൽ മേഖലകളിൽ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് വിദഗ്ധർ ഇപ്പോൾതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
അധികാരത്തെക്കാൾ ആദർശം പ്രധാനം
എഎഫ്ഡിയുമായി ജർമൻ രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്ന തൊട്ടുകൂടായ്മ (firewall) മൂലം ആരൊക്കെ അവരുമായി സഹകരിക്കുമെന്നും ഭരണത്തിൽ എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നും കാത്തിരുന്നു കാണണം. സംസ്ഥാനത്ത് ആരുമായും സഖ്യത്തിൽ ഏർപ്പെടാൻ തങ്ങൾ തയാറാണെന്നാണ് പാർട്ടിയുടെ നിലപാട്. എന്നാൽ തങ്ങളുടെ നിലപാടുകളിൽ വെള്ളംചേർക്കാൻ തയാറല്ലെന്നും അവർ പറയുന്നുണ്ട്. അധികാരത്തെക്കാൾ ആദർശമാണത്രേ അവർക്ക് പ്രധാനം. അതുകൊണ്ട് പ്രതിപക്ഷത്തിരിക്കാനുള്ള സന്നദ്ധതയും പാർട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ഇന്റലിജൻസ് ഏജൻസികൾ എഎഫ്ഡിയെ വിലയിരുത്തിയിരിക്കുന്നത് ‘തീവ്ര വലതുപക്ഷം’ എന്നാണ്. അതുകൊണ്ട് മറ്റ് രാഷ്ട്രീയ പാർട്ടികളൊന്നും അവരുമായി സഖ്യത്തിൽ ഏർപ്പെടാൻ തയാറല്ല. അതുകൊണ്ടുതന്നെ മന്ത്രിസഭാ രൂപീകരണം ഒരു കീറാമുട്ടിയാണ്. തീവ്രനിലപാടുകൾ പുലർത്തുന്ന എഎഫ്ഡിയെ നിരോധിക്കണം എന്ന ആവശ്യം ഇപ്പോൾ ജർമനിയിൽ വ്യാപകമായി ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നുതന്നെ ബർലിൻ, ഹാംബർഗ്, ഫ്രാങ്ക്ഫർട്ട്, മയിൻസ്, സ്റ്റുട്ഗാർട്ട് മുതലായ നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത വൻ പ്രകടനങ്ങളാണ് എഎഫ്ഡിക്ക് എതിരായി നടന്നത്.
ഫലപ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതാക്കളായ ആലീസ് വൈഡൽ, ടിനോ ക്രുപ്പല്ല, മുഖ്യമന്ത്രിയാകും എന്നു പ്രതീക്ഷിക്കുന്ന ഉൾറിക്ക് സീഗ്്മുണ്ട് എന്നിവർ ബെർലിനിൽ ഒരു പത്രസമ്മേളനം നടത്തി. ഒറ്റയ്ക്ക് സംസ്ഥാനത്ത് ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും അനതിവിദൂര ഭാവിയിൽ ജർമനിയുടെ ഭരണത്തിലെത്തും എന്ന കാര്യത്തിൽ അവർക്ക് നല്ല ആത്മവിശ്വാസമാണ്. സിഡിയു മേലിൽ ഒരിക്കലും ജർമനിയിൽ അധികാരത്തിൽ വരില്ലെന്നാണ് അവരുടെ ബോധ്യം. ജർമനിയുടെ അടുത്ത ചാൻസലർ താൻ ആകുമെന്നും ആലീസ് വൈഡൽ പറഞ്ഞു. ഈ മാസംതന്നെ 20ന് തെരഞ്ഞെടുപ്പ് നടക്കേണ്ട മെക്ളൻബുർഗ്-വെസ്റ്റേൺ പോമറേനിയ സംസ്ഥാനത്തും എഎഫ്ഡി മുന്നിലാണെന്ന് സർവേകൾ പറയുന്നു.
ഗൗരവതരമായ ഭയങ്ങൾ സത്യമായിത്തീര്‍ന്നു
എഎഫ്ഡിയുടെ വിജയത്തിൽ തന്റെ ഹൃദയത്തിനു മുറിവേറ്റതായി ആഞ്ചല മെർക്കെൽ പറഞ്ഞു. നുണകൾ എല്ലായിടത്തും ആധിപത്യം നേടുന്നതായി അവർ നിരീക്ഷിച്ചു. തൊലിയുടെ നിറത്തിന്റെയും ഉത്ഭവത്തിന്റെയും പേരിൽ വംശീയ ശുദ്ധീകരണം നടത്തുകയാണ് എഎഫ്ഡിയുടെ ലക്ഷ്യമെന്ന് ചാൻസലർ മെർട്സ് ഇന്നലെ പാർലമെന്റിൽ പ്രസ്താവിച്ചതിനെതിരേ കേസ് കൊടുക്കുമെന്ന് എഎഫ്ഡി നേതാക്കൾ അറിയിച്ചതാണ് പുതിയൊരു സംഭവവികാസം. ജർമനിയിലെ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സഭകളും ഇതര ക്രൈസ്തവ സഭകളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ഏറ്റവും ഗൗരവതരമായ ഭയങ്ങൾ സത്യമായി തീർന്നതായി പ്രതികരിച്ചു.
ജനാധിപത്യപരമായ തീർപ്പ് അംഗീകരിക്കുന്നുണ്ടെങ്കിലും ജനങ്ങൾ തമ്മിലുള്ള അനുരഞ്ജനം, നിയമവാഴ്ച, മനുഷ്യമഹത്വം മുതലായ മൂല്യങ്ങൾ ഒരിക്കലും ചോദ്യംചെയ്യപ്പെടാൻ പാടില്ല എന്ന് അവർ പ്രസ്താവിച്ചു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തങ്ങൾ നിശബ്ദരായിരിക്കുകയില്ലെന്ന് സഭാ നേതാക്കൾ വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും മാനിക്കാൻ പുതിയ ഭരണാധികാരികൾ തയാറാകണം. എഎഫ്ഡി 44 ശതമാനം പേരുടെ പിന്തുണ നേടിയത് ജനാധിപത്യത്തിന്റെ അപചയമാണ്. ജനങ്ങളെ വംശീയമായും മതപരമായും വിഭജിക്കുന്ന അവരുമായി ജനാധിപത്യ പാർട്ടികൾ സഖ്യത്തിൽ ഏർപ്പെടരുതെന്ന് അവർ ആവശ്യപ്പെട്ടു.
കുടിയേറ്റം സാമൂഹ്യ യാഥാർഥ്യം
രണ്ടാം ലോകയുദ്ധത്തെ അതിജീവിച്ച യഹൂദ വനിതയായ 93കാരി ഷാർലറ്റ് ക്നോബ്ലോക്ക് എഎഫ്ഡിയുടെ വിജയത്തെ അവിശ്വസനീയം എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകർന്നതായും തനിക്ക് ഭയം തോന്നുന്നതായും അവർ പറഞ്ഞു. കിഴക്കൻ ജർമനിയിലെ കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ അപരവത്കരണവും വംശീയതയും മുഖമുദ്രയാക്കിയ എഎഫ്ഡിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ആളുകളുടെ ജന്മനാട്, മതം, കുടിയേറ്റ ചരിത്രം എന്നിവ നോക്കി വിധിക്കരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്. കുടിയേറ്റം ഒരു അപവാദമോ സംസ്കാരിക അധിനിവേശമോ അല്ല, സാമൂഹ്യ യാഥാർഥ്യമാണെന്ന് അവർ പറയുന്നു.
അഭയാർഥികൾക്ക് സ്വാഗതമോതിയത് വിനയായി!
എഎഫ്ഡിയുടെ വിജയം പാശ്ചാത്യ രാജ്യങ്ങൾ യാഥാർഥ്യത്തെ തിരസ്കരിക്കുന്നതിന്റെയും അവരുടെ നിസഹായതയുടെയും ഫലമാണെന്ന് ഫ്രഞ്ച് ദിനപത്രമായ ല്‍ ഫിഗാറോ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. കുടിയേറ്റക്കാരും അഭയാർഥികളും ഉയർത്തിയ പ്രശ്നങ്ങളോടുള്ള പാശ്ചാത്യ ഭരണകൂടങ്ങളുടെ നിസംഗത വംശീയവാദത്തെയും വലതുപക്ഷ തീവ്രവാദത്തെയും പോറ്റി വളർത്തുകയാണ് ചെയ്തത്. തന്റെ ചില നയങ്ങൾ എഎഫ്ഡിയുടെ വളർച്ചയ്ക്ക് കാരണമായതായി ആഞ്ചല മെർക്കെൽ ഏറ്റു പറഞ്ഞതും സ്മരണീയമാണ്. ജർമൻ ജനതയുടെ ദേശീയതയും സ്വത്വബോധവും വിസ്മരിച്ചുകൊണ്ട് അഭയാർഥികൾക്ക് പരിധികളില്ലാതെ സ്വാഗതമോതിയത് ഒരു വിനയായി തീർന്നതായി ജർമൻ ജനത കരുതുന്നു. അഭയാർത്ഥികൾക്ക് ഭാഷ, സംസ്കാരം, ജനാധിപത്യബോധം, സ്ത്രീപുരുഷ സമത്വം തുടങ്ങിയ മൂല്യങ്ങൾ പകർന്നു നൽകാനുള്ള ശ്രമങ്ങൾ ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ.
അഭയാർത്ഥികൾ മൂലമുണ്ടായ വൻ സാമ്പത്തിക ബാധ്യതയും പ്രശ്നമായി. ഇക്കാര്യങ്ങളെല്ലാം ആദ്യമായി മനസിലാക്കി പ്രതികരിച്ചത് സ്കാൻഡിനേവിയൻ രാജ്യങ്ങളാണ്. ഏറ്റവും പ്രധാനമായി കുടിയേറ്റക്കാരിലൂടെ ജർമൻ ജനതയ്ക്കു കൈവന്ന അരക്ഷിത ബോധമാണ് എഎഫ്ഡിയെ വിജയത്തിലേക്കു നയിച്ചത്. ഇറ്റലി, ഫ്രാൻസ്, നെതർലാൻഡ്സ്, സ്പെയിൻ, പോളണ്ട്, ഹങ്കറി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെല്ലാം വലതുപക്ഷ ദേശീയതാവാദം വളരുകയാണ്.
Kerala
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്തിയുമായി പിഎസ്സി അംഗങ്ങൾ.
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതില്ലെന്നാണ് പിഎസ്സി അംഗങ്ങളുടെ തീരുമാനം. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്കു കത്ത് നൽകും. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം. എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് ഐജിക്കു പിഎസ്സി കത്ത് നൽകി. 15 മുതൽ പിഎസ്സിയിൽ വച്ച് എപ്പോൾ വേണമെങ്കിലും മൊഴിരേഖപ്പെടുത്താം. പിഎസ്സി അംഗങ്ങളുടെ മുറിയിൽ വച്ച് മൊഴിയെടുക്കാമെന്നും കത്തിൽ അറിയിച്ചു.
വ്യാഴാഴ്ച പൊലിസ് ഉദ്യോഗസ്ഥൻ വഴിയാണ് അംഗങ്ങളുടെയും ചെയർമാന്റെയും ഓഫിസുകളിൽ നോട്ടീസ് എത്തിച്ചത്. ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും മൊഴികൾ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു.
15 മുതൽ പിഎസ്സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ്പി സഖറിയയാണ് നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം. ആര്. ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഉദ്യോഗസ്ഥരെ പ്രതികളാക്കും
ആസൂത്രണബോർഡ് ചീഫ് പരീക്ഷയിൽ നടന്ന തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും. പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരെ പ്രതിയാക്കി കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകും.
ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ ചുമതല ഇവർക്കായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറിയാണ് ഉത്തരക്കടലാസുകൾ പരിശോധകർക്ക് കൈമാറേണ്ടത്. മാർക്കിട്ടശേഷം തിരികെ ലഭിക്കുമ്പോൾ രണ്ട് ഉദ്യോഗസ്ഥരും പരിശോധിക്കുകയും വേണം.
എന്നാൽ, കൈമാറുമ്പോഴും തിരികെ ലഭിച്ചപ്പോഴും പരിശോധിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പത്ത് ഉത്തരങ്ങളാണ് ഓൺസ്ക്രീൻ മാർക്കിങ്ങിൽനിന്ന് ഒഴിവാക്കിയത്. രണ്ട് ഉദ്യോഗസ്ഥർക്കെതിരേയുള്ള റിപ്പോർട്ട് അന്വേഷണസംഘം മേധാവി ഐജി അജിതാ ബീഗം സർക്കാരിനു കൈമാറി.
ഹരിക്കെതിരേ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. സർവീസിൽനിന്ന് വിരമിച്ച സതീഷിനെതിരേയും നടപടിയുണ്ടാവും. കേസിൽ ആരെയും ഇതുവരെ പ്രതി ചേർത്തിട്ടില്ല.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നടത്തിയ പ്രതികരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ വിമർശിച്ചു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ മുഖ്യമന്ത്രി "ധീരമായി നിലപാടെടുക്കണം" എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനഗറിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് വരികളും പൂർണമായി ആലപിക്കുകയും ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയും എഴുന്നേറ്റ് നിൽക്കുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിക്കുന്നതാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര മൂല്യങ്ങൾക്ക് അനുയോജ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാന കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.
ഔദ്യോഗിക ചടങ്ങുകളിൽ പൂർണരൂപം ആലപിക്കുന്നത് നിയമപരമായി നിർബന്ധമാണെന്നും, അനുസരിക്കാതിരുന്നാൽ കാഷ്മീരിലെ ജനങ്ങൾ ജയിലിൽ പോകേണ്ടി വരുമെന്നും ഒമർ അബ്ദുള്ള തിരിച്ചടിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ മാത്രം ആലപിച്ച കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആരെയെങ്കിലും പൊലിസ് ജയിലിലടച്ചിട്ടുണ്ടോ എന്ന് കർറ ചോദിച്ചു. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെപ്പോലെ മതേതരത്വത്തിന് വേണ്ടി ഉറച്ചുനിൽക്കാൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിക്ക് സാധിക്കണം.
ജമ്മു കാഷ്മീരിലെ ഒമർ അബ്ദുള്ള സർക്കാരിന് പുറത്തുനിന്നാണ് കോൺഗ്രസ് പിന്തുണ നൽകുന്നത്. മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് വിസമ്മതിച്ചതിന് പിന്നാലെ ഉയർന്ന ഈ വന്ദേമാതരം തർക്കം സഖ്യത്തിലെ വിള്ളൽ കൂടുതൽ വ്യക്തമാക്കുന്നതാണ്.
Kerala
കോതമംഗലം: ആലുവ - മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം മാർച്ച് 16ന് നടന്ന ജനകീയസമരത്തിൽ പങ്കെടുത്ത ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്ത്തകര്ക്കുമെതിരേ വനംവകുപ്പും പൊലിസും രജിസ്റ്റർ ചെയ്ത കേസ് ഒഴിവാക്കുമെന്ന പ്രഖ്യാപനം മുൻ സർക്കാർ നടപ്പാക്കിയില്ല.
സമരക്കാർക്കെതിരേ അന്നു കേസെടുത്തത് ഏറെ വിവാദമാകുകയും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളും നടന്നു.
കോതമംഗലം രൂപതയും ഇക്കാര്യം ശക്തമായി ഉന്നയിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്ത് അന്നത്തെ മന്ത്രിമാരായ എ.കെ. ശശീന്ദ്രനും പി. രാജീവും കോതമംഗലം എംഎല്‍എയായിരുന്ന ആന്റണി ജോണും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തുകയുമുണ്ടായി.
എന്നാല്‍ കേസുകളുടെ തുടര്‍നടപടികള്‍ നിർത്തിവയ്ക്കാനായിരുന്നു തീരുമാനം. ബിഷപ് മാര്‍ ജോർജ് പുന്നക്കോട്ടില്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ വനംവകുപ്പ് എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
വനംവകുപ്പിന്റെ പരാതിപ്രകാരം പൊതുമുതല്‍ നശിപ്പിച്ചുവെന്ന പേരിൽ സമരത്തിൽ പങ്കെടുത്ത മണികണ്ഠൻചാൽ സ്വദേശികളായ ഷിനോ വർക്കി തോട്ടപ്പള്ളിൽ, ഷിബു ജോർജ് പുന്നത്താനത്ത്കുന്നേൽ, മാമലക്കണ്ടം സ്വദേശി ബെന്നി കാക്കനാട്ട് എന്നിവർക്കെതിരേ കോതമംഗലം കോടതിയിൽ സമർപ്പിച്ചിരുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് കുട്ടമ്പുഴ പൊലിസ്.
രാജപാത വിഷയത്തിൽ ജനകീയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൊതുപ്രവർത്തകർക്കെതിരേ എടുത്തിരിക്കുന്ന കേസുകൾ യുഡിഎഫ് സർക്കാർ പിൻവലിക്കാൻ തയാറാകണമെന്ന് കേസിൽ പ്രതിസ്ഥാനത്തുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും വനം മന്ത്രി ഷിബു ബേബിജോണും ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണു കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവർ.
Kerala
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കൽ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാർ കേരളത്തിന് വീണ്ടും കത്തയച്ചു.
നിലവിൽ കേരളം ധാരണപത്രത്തിൽ ഒപ്പുവച്ചതാണെന്നും ഈ സാഹചര്യത്തിൽ തുടർനടപടികൾ വേഗത്തിലാക്കണമെന്നുമാവശ്യപ്പെട്ടാണ് കത്തയച്ചത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രം പിഎം ശ്രീ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനത്തിന് കത്ത് അയയ്ക്കുന്നത്.
കത്ത് ലഭിച്ചകാര്യം പൊതുവിഭ്യാഭ്യസ മന്ത്രി എൻ.ഷംസുദീനും സ്ഥിരീകരിച്ചു. കത്തിൽ തുടർന ടപടികൾ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കൈക്കൊള്ളുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധവും പ്രാദേശിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ് ചർച്ചയിൽ മുൻഗണന നൽകിയത്.
അമേരിക്കയുടെ ഉപരോധങ്ങളും സൈനിക നീക്കങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും അംഗരാജ്യങ്ങളുടെ പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്താനും പെസഷ്കിയാൻ ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കപ്പൽ തൊഴിലാളികളുടെ സുരക്ഷയ്ക്കും ഊർജ വിതരണം തടസപ്പെടാതിരിക്കാനുമുള്ള സുരക്ഷിത സമുദ്രപാതകൾ ഉറപ്പാക്കുന്നതിനും ഇന്ത്യ മുൻഗണന നൽകി.
സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. യു.എസ് ഉപരോധങ്ങളെ പ്രതിരോധിക്കാൻ ബ്രിക്സ് ബാങ്കിലൂടെയും അംഗരാജ്യങ്ങളുടെ കറൻസികളിലൂടെയുള്ള വ്യാപാരത്തിലൂടെയും സാമ്പത്തിക പ്രതിരോധ ശേഷി വർധിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇന്ത്യയും ഇറാനും തമ്മിലുള്ള പരമ്പരാഗത ബന്ധം മെച്ചപ്പെടുത്താനും ബ്രിക്സ് പങ്കാളിത്തം വഴി ഇരുരാജ്യങ്ങളുടെയും പുരോഗതി ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി വിവാഹം കഴിപ്പിച്ച സംഭവത്തിൽ വൻ ജനരോഷം ഇരമ്പുന്നു. ടാണ്ടോ അല്ലാഹിയാറിലെ ഇബ്രാഹിം കോളനിയിലുള്ള റാംജിയുടെ മക്കളായ രൂപി (13), സീത (14) എന്നിവരാണ് ക്രൂരതയ്ക്കിരയായത്.
കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. തങ്ങൾക്ക് മാതാപിതാക്കളുടെ അടുത്തേക്കു മടങ്ങണമെന്ന് വിചാരണവേളയിലും കോടതിവളപ്പിലും പെൺകുട്ടികൾ ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.
മാതാപിതാക്കൾക്കൊപ്പം അയയ്ക്കാൻ കോടതി വിസമ്മതിച്ചതോടെ, പെൺകുട്ടികൾ നെഞ്ചത്തടിച്ച് വിങ്ങിപ്പൊട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. ഇത് ഏറെ ഹൃദയഭേദകമായ കാഴ്ചയാണെന്ന് പാക്കിസ്ഥാനി മാധ്യമപ്രവർത്തക വീംഗാസ് പ്രതികരിച്ചു.
അംജത്, മൻസൂർ എന്നിവരാണ് കുട്ടികളെ വിവാഹം ചെയ്തത്. സംഭവം കോടതിയിലെത്തിയതോടെ കുട്ടികളുടെ പ്രായം തെളിയിക്കാൻ പ്രതികൾക്കായില്ല. ഇതോടെ കുട്ടികളെ നിലവിൽ രണ്ടു ദിവസത്തേക്ക് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
സിന്ധ് ചൈൽഡ് മാര്യേജ് റിസ്ട്രയിന്റ് ആക്ട് (2013) പ്രകാരം 18 വയസിൽ താഴെയുള്ളവരുടെ വിവാഹം ജാമ്യമില്ലാ കുറ്റമാണ്.
പെൺകുട്ടികൾ വധുക്കളോ മതം മാറിയവരോ അല്ല, കേവലം കുട്ടികളാണെന്ന് മനുഷ്യാവകാശ പ്രവർത്തക ആയിഷ ഗിൽ ചൂണ്ടിക്കാട്ടി.
പെൺകുട്ടികൾക്ക് സ്വതന്ത്രമായ നിയമസഹായവും മാനസിക പിന്തുണയും ഉറപ്പാക്കണമെന്നും ഭയരഹിതമായ അന്തരീക്ഷത്തിൽ അവരുടെ മൊഴി രേഖപ്പെടുത്തണമെന്നും സാമൂഹിക പ്രവർത്തക സോറത്ത് സിന്ധു ആവശ്യപ്പെട്ടു.
തുടരുന്ന പീഡനങ്ങൾ
ഈ സംഭവത്തിനു തൊട്ടുപിന്നാലെ, ടാണ്ടോ അല്ലാഹിയാറിലെ അഷ്ഫാഖ് ടൗണിൽ നിന്ന് പാൻസി കോൾഹി എന്ന 14കാരിയായ മറ്റൊരു ഹിന്ദു പെൺകുട്ടിയെക്കൂടി തട്ടിക്കൊണ്ടുപോയതായി കേസെടുത്തിട്ടുണ്ട്. പത്തു ദിവസത്തിനിടെ പ്രായപൂർത്തിയാകാത്ത ആറു ന്യൂനപക്ഷ പെൺകുട്ടികൾ ഇവിടെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് ഇരയായതായി പ്രാദേശിക പ്രതിനിധികൾ ആരോപിക്കുന്നു.
2025 ജൂലൈയിൽ ഖേഞ്ചി കോൾഹി, ലതാ ദേവി മേഘ്വാർ, മീനാ മേഘ്വാർ എന്നീ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി സുൽത്താനാബാദ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഭീഷണികളെത്തുടർന്ന് ഇവർ സ്വമേധയാ മതം മാറിയതാണെന്ന് കോടതിയിൽ പ്രസ്താവിക്കുകയാണുണ്ടായത്. ഹിന്ദു അമ്മമാർ പെൺമക്കൾക്ക് ജന്മം നൽകുന്നത് മതം മാറ്റപ്പെടാനാണോയെന്ന് ലതയുടെ അമ്മ രോഷിണി മേഘ്വാർ ചോദിച്ചതു വലിയ ചർച്ചയായിരുന്നു.
പാക്കിസ്ഥാനിലെ ന്യൂനപക്ഷകേന്ദ്രങ്ങളിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും നിർബന്ധിച്ചു വിവാഹം ചെയ്യുന്നതും പതിവായിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്നു പറഞ്ഞു നടത്തിയ കോടികളുടെ തട്ടിപ്പിൽ സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവും പരിഗണനയിൽ.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ വിദേശത്തേക്ക് ഹവാല ഇടപാടും റിവേഴ്സ് ഹവാലയും നടന്നെന്ന ജിഎസ്ടി എസ്ഐടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാൻ നിയോഗിച്ച ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു ജിഎസ്ടി, എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന ഏജൻസികളുടെ അന്വേഷണം വേണമെന്നായിരുന്നു ജിഎസ്ടി എസ്ഐടിയുടെ ശിപാർശ.
കേന്ദ്ര ഏജൻസികളുടെ അന്വേഷണ വേണമോ എന്ന കാര്യത്തിൽ പൊലിസ് എസ്ഐടി നിയമോപദേശം തേടും. നിലവിൽ എറണാകുളത്തെ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലിസ് എഫ്ഐആർ ഇട്ടാൽ ഇഡിക്കും അന്വേഷണം നടത്താം.
മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന വിദേശത്തേക്കുള്ള പണം കടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, രജിസ്ട്രാർ ഓഫ് ചിറ്റ്സ്, റിസർവ് ബാങ്ക് എന്നിവയും സംസ്ഥാന ഏജൻസികളായ ജിഎസ്ടി, രജിസ്ട്രേഷൻ ഐജി എന്നിവരുടെ അന്വേഷണവും വേണമെന്നായിരുന്നു ജിഎസ്ടി എസ്ഐടി സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാകും പൊലിസ് എസ്ഐടി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുക.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്കും തിരിച്ചും പണം കടത്തൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നെന്നു കണ്ടെത്തിയിരുന്നു.
എഫ്സിആർഎ ചട്ടലംഘനം ശ്രദ്ധയിൽ പെട്ടാൽ അന്വേഷണം സിബിഐയ്ക്കു കൈമാറാം. ഇക്കാര്യത്തിലും നിയമോപദേശം തേടും.
വിദേശ സേവനങ്ങളുടെ ഇറക്കുമതിയിലെ ജിഎസ്ടി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദമായ പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ആർബിസി)യാണ് ജിഎസ്ടി എസ്ഐടി അന്വേഷണം നിർദേശിച്ചത്.
National
ഹൈദരാബാദ്: ഹൈദരാബാദിലെ സൈനിക കേന്ദ്രത്തിൽനിന്ന് എകെ 47 തോക്കുകൾ ഉൾപ്പടെ ആയുധങ്ങൾ മോഷ്ടിച്ച കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. തെലുങ്കാന നാഗർകുർണൂൽ അച്ചാംപെട്ട് സ്വദേശി ഹവീൽദാർ ഉപുത്തല മല്ലേഷ് (37) ആണ് അറസ്റ്റിലായത്.
മദ്രാസ് റജിമെന്റിലെ ബറ്റാലിയൻ 20ലെ ഹവീൽദാറായിരുന്ന മല്ലേഷ് കഴിഞ്ഞ ജൂണിൽ വിരമിച്ചിരുന്നു.
അച്ചടക്കലംഘനവും മോശം ആരോഗ്യസ്ഥിതിയുമാണ് ഇയാൾ സൈന്യത്തിൽനിന്നും പുറത്തുപോകാൻ കാരണമായത്. കഴിഞ്ഞ മാസം 30നും 31നും ഇടയിൽ രാത്രിയിലാണ് മോഷണം നടന്നത്. കേസിൽ മല്ലേഷ് മാത്രമാണ് പ്രതി.
മോഷ്ടിക്കപ്പെട്ട ആയുധങ്ങളും വെടിക്കോപ്പുകളും ഇയാളുടെ വീട്ടിൽനിന്നും കണ്ടെടുത്തതായി പൊലിസ് പറഞ്ഞു. നാല് എകെ 203 റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9എംഎം പിസ്റ്റളുകളുൾപ്പടെ ഏഴ് പിസ്റ്റളുകൾ എന്നിവയും അവയുടെ മാഗസിനുകളും പൊലിസ് കണ്ടെടുത്തു.
കൂടാതെ, ഒരു നൈറ്റ്-വിഷൻ ബൈനോക്കുലർ, 1,156 റൗണ്ട് 9എംഎം തിരകൾ, 720 റൗണ്ട് എകെ203 തിരകൾ എന്നിവയും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. 2010ലാണ് ഇയാൾ സൈന്യത്തിൽ ചേർന്നത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഡൽഹി വഴിയുള്ള ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി.
ഡൽഹി ഡിവിഷനു കീഴിലുള്ളതും ഇവിടെ എത്തിച്ചേരുന്നതുമായ നിരവധി സർവീസുകളെ ഇതു ബാധിക്കും. ഇന്നലെമുതൽ നാളെ വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തിരിക്കുന്നത്.
സമയക്രമത്തിലെ മാറ്റം കാരണം തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് ഉൾപ്പടെ കേരളത്തിൽനിന്നുള്ള ദീർഘദൂര ട്രെയിനുകൾ വഴിയിൽ പിടിച്ചിടാനോ പുറപ്പെടുന്ന സമയം വൈകാനോ സാധ്യതയുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 120ഓളം ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
രാജധാനി, തേജസ്, വന്ദേഭാരത്, പൂർവ എക്സ്പ്രസ് തുടങ്ങിയ പ്രധാന സർവീസുകളും ഇതിലുൾപ്പെടുന്നു. ട്രെയിനുകളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം വെബ്സൈറ്റോ 139 എന്ന ഹെൽപ്പ്ലൈൻ നമ്പറോ ഉപയോഗിക്കാമെന്ന് റെയിൽവേ അറിയിച്ചു.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയെച്ചൊല്ലി കോൺഗ്രസിൽ അഭിപ്രായഭിന്നത. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരവും ശശി തരൂരും തമ്മിലാണ് ഉച്ചകോടി മൂലം രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങളെച്ചൊല്ലി വ്യത്യസ്ത നിലപാടുകളെടുത്തത്.
ബ്രിക്സ് ഉച്ചകോടിയിൽനിന്ന് ഇന്ത്യ നേടിയ വ്യക്തമായ നേട്ടങ്ങളെ ചിദംബരം ചോദ്യം ചെയ്തപ്പോൾ ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര സമ്മേളന ശക്തി പ്രകടമാക്കുന്നുവെന്നായിരുന്നു തരൂരിന്റെ മറുപടി.
എത്ര പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും വരുന്നുണ്ട് എന്നതു താൻ കണക്കിലെടുക്കുന്നില്ലെന്നും കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്സ് ഉച്ചകോടികൾക്കു വ്യക്തമായ നേട്ടങ്ങളോ ഫലങ്ങളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് താൻ കരുതുന്നുവെന്നുമായിരുന്നു ചിദംബരം കഴിഞ്ഞദിവസം പറഞ്ഞത്.
ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരേ ബിജെപി ഉൾപ്പടെ വിമർശനമുന്നയിച്ചപ്പോഴാണ് കോൺഗ്രസ് നേതാവായ തരൂരിന്റെ ഭാഗത്തുനിന്ന് ചിദംബരത്തിന്റെ നിലപാടുകളെ തള്ളുന്ന പ്രസ്താവനയുണ്ടായത്.ഉച്ചകോടി ഗ്ലോബൽ സൗത്തിനു പ്രധാന പ്ലാറ്റ്ഫോം ഒരുക്കുകയാണെന്ന് ബ്രിക്സിന്റെ നേട്ടമായി തരൂർ ചൂണ്ടിക്കാട്ടി.
National
കോൽക്കത്ത: ബംഗാളിലെ ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അനാവശ്യ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി. കോൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മീൻ തലയും മീൻ വറുത്തതും അടങ്ങിയ ഭോഗ് പ്രസാദം കഴിച്ചു. കൗശികി അമവാസി ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സന്ദർശനം.
ദുർഗാപൂജ വേളയിൽ ബംഗാളി ഹിന്ദുക്കൾ മത്സ്യ മാംസാദികൾ കഴിക്കുന്നതിനെതിരെ അടുത്തിടെ ഒരു ഹിന്ദു പുരോഹിതൻ രംഗത്തുവന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ഷാക്ത ആചാരപ്രകാരം കാളിഘട്ട് ക്ഷേത്രത്തിൽ കാളിദേവിക്ക് മീനും ബലി നൽകിയ ആട്ടിറച്ചിയും നിവേദ്യമായി അർപ്പിക്കാറുണ്ട്. ഇത് ഭക്തർ പ്രസാദമായി കഴിക്കുന്നത് നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഇതിനെ മറ്റു സംസ്ഥാനങ്ങളിലെ രീതികളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു സുവേന്ദു അധികാരിയുടെ ഈ നീക്കം.
ബസന്തി പുലാവിനൊപ്പം (മഞ്ഞച്ചോറ്) മീൻ തലയും ഫ്രൈ ചെയ്ത മീനുമാണ് സുവേന്ദു അധികാരി ക്ഷേത്ര നിലത്തിരുന്ന് കഴിച്ചത്. ബംഗാളിലെ കാളിക്ഷേത്രങ്ങളിൽ സസ്യാഹാരവും മാംസാഹാരവും ഒരുപോലെ ആചാരങ്ങളുടെ ഭാഗമായി നൽകി വരുന്നുണ്ട്. മാംസാഹാരത്തെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിപ്പിക്കാനും പ്രാദേശിക ആചാരങ്ങളെ ബഹുമാനിക്കാനുമാണ് ബിജെപി നേതാവ് ഇതിലൂടെ ശ്രമിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
National
ന്യൂഡൽഹി: യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് പുറത്തിറക്കിയ കുടിയേറ്റ വിരുദ്ധ പോസ്റ്റർ ഇന്ത്യക്കാരെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് കോൺഗ്രസ്.
സിക്ക് സമൂഹത്തെ ലക്ഷ്യമിട്ടുള്ള വംശീയ അധിക്ഷേപ പോസ്റ്ററിനെതിരേ കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് രൂക്ഷമായി വിമർശിച്ചു.
അമേരിക്കയിലെ ഫ്ലോറിഡയിൽ ഹർജീന്ദർ സിംഗ് എന്നയാൾ ഓടിച്ച ട്രക്ക് അപകടത്തിൽപ്പെട്ട് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് വിവാദമായ എഐ നിർമിത പോസ്റ്റർ പുറത്തുവിട്ടത്.
"സ്വയം നാടുകടത്തൂ, അല്ലെങ്കിൽ എന്താണു സംഭവിക്കുകയെന്ന് കണ്ടറിയൂ, ഞങ്ങളുടെ റോഡുകളിൽനിന്ന് പുറത്തുപോകൂ, മിസ്റ്റർ സിംഗ് നിങ്ങൾക്ക് വാഹനമോടിക്കാൻ അറിയില്ല' എന്നീ വാചകങ്ങളും തലപ്പാവ് ധരിച്ച യുവാവിന്റെ ചിത്രവും അടങ്ങിയതായിരുന്നു പോസ്റ്റർ.
National
റായ്പുർ: ഛത്തീസ്ഗഡ് പബ്ലിക് സർവീസ് കമ്മിഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടിൽ അഡീഷണൽ കളക്ടർ എൻഫോഴ്സ്മെന്റിന്റെ (ഇഡി) പിടിയിൽ.
ബാലരാംപുർ-രാമാനുഗഞ്ച് അഡീഷണൽ കളക്ടർ ചേതൻ ബോർഘരിയയാണു പിടിയിലായത്.
ചോദ്യംചെയ്യലിൽ അവ്യക്തമായ മറുപടികളാണ് അഡീഷണൽ കളക്ടർ നൽകിയതെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.
National
ബംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർകിഹോളിയുടെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ നടന്ന പരിശോധനയിൽ 3.45 കോടി രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു റെയ്ഡ്. മന്ത്രിയുടെ ഗോഗക്കിലെയും ബംഗളൂരുവിലെയും വസതികളിലും മകൾ പ്രിയങ്ക ജാർകിഹോളി എംപിയുടെയും മകൻ രാഹുൽ ജാർക്കിഹോളിയുടെയും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്.
ഇതുകൂടാതെ മന്ത്രിയുടെ സഹായികളുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.
National
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് രാസപദാർത്ഥം ഉള്ളിൽച്ചെന്ന് ഒരു വയസുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.
കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവ് അഫ്സൽ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഒരു കുഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ കുഞ്ഞ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
പ്രാഥമിക പരിശോധനയിൽ വിഷാംശമോ രാസപദാർത്ഥമോ ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നു. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി സംശയമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പൊലിസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കുഞ്ഞുങ്ങൾക്ക് എങ്ങനെയാണ് രാസപദാർത്ഥം ഉള്ളിൽ ചെന്നതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ.
National
ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മൂന്നോ നാലോ മന്ത്രിമാരെക്കൂടി ലക്ഷ്യമിട്ടേക്കാമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയിൽ നടന്ന ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച രാത്രിയിൽ ജാർക്കിഹോളിയെ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.
National
ഗോഹട്ടി: ആസാമിലെ നാഗാവ് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മുൻ ഐഎഎസ് ഓഫിസർ ദേബാശിഷ് ശർമ ബിജെപി സ്ഥാനാർഥി.
നാഗാവ് ഡിസ്ട്രിക്ട് കമ്മിഷണറായിരുന്ന ശർമ സെപ്റ്റംബർ മൂന്നിനാണ് സർവീസിൽനിന്നു സ്വയം വിരമിച്ചത്.
സെപ്റ്റംബർ എട്ടിനു ബിജെപിയിൽ ചേർന്നു.നാഗാവ് ഡിസ്ട്രിക്ട് കമ്മിഷണർ എന്ന നിലയിൽ ദേബാശിഷ് ശർമ കൈക്കൊണ്ട വിവിധ നടപടികൾ പുനഃപരിശോധിക്കണമെന്നും ശർമയ്ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപി റക്കിബുൾ ഹുസൈൻ കഴിഞ്ഞയാഴ്ച ആസാം ചീഫ് ഇലക്ടറൽ ഓഫിസർക്കു പരാതി നല്‍കിയിരുന്നു.
പരാതി ഇലക്ഷൻ കമ്മിഷനു കൈമാറിയതായി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു.
കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയി രാജിവച്ച് ബിജെപിയിൽ ചേർന്നതുമൂലമാണ് നാഗാവിൽ ഉപതെരഞ്ഞെടുപ്പ്.
National
ന്യൂഡൽഹി: ഗർഭാശയ ഗള കാൻസർ പ്രതിരോധത്തിനായി രാജ്യത്തുടനീളം 80 ലക്ഷം ഡോസ് എച്ച്പിവി വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ദേശീയ എച്ച്പിവി വാക്സിനേഷൻ കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് വാക്സിൻ വിതരണം ആരംഭിച്ചത്. നിലവിൽ കേരളത്തിൽ 60 ശതമാനം വാക്സിനേഷൻ കവറേജ് കൈവരിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മിസോറം എന്നീ സംസ്ഥാനങ്ങൾ 100 ശതമാനം വാക്സിനേഷൻ ലക്ഷ്യം പൂർത്തിയാക്കി. ബിഹാർ, ആന്ധ്രാപ്രദേശ്, ആസാം എന്നിവിടങ്ങളിൽ 90 ശതമാനവും കർണാടകയിൽ 85 ശതമാനത്തിലധികവും കവറേജ് നേടി. കേരളത്തിനുപുറമെ ഛത്തീസ്ഗഡ്, സിക്കിം, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളും 60 ശതമാനം പിന്നിട്ടു.
ഹ്യൂമൻ പാപ്പിലോമാ വൈറസ് അണുബാധയും അതുവഴിയുണ്ടാകുന്ന ഗർഭാശയ ഗള കാൻസറും തടയാനാണ് ഈ വാക്സിനേഷൻ. സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി 14 വയസുള്ള പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ സൗജന്യമായാണ് ഒറ്റ ഡോസ് വാക്സിൻ നൽകുന്നത്.
Kerala
തളിപ്പറമ്പ്: പോക്സോ കേസിൽ യുവാവിന് 26 വർഷം കഠിനതടവും 60, 000 രൂപ പിഴയും ശിക്ഷ. കൂവേരി തീരുംകുളം സ്വദേശി അനുരാജിനെ (23)യാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് എം.ടി. ജലജറാണി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ.
2024 സെപ്റ്റംബറിലാണു കേസിനാസ്പദമായ സംഭവം. ചപ്പാരപ്പടവ് പഞ്ചായത്തിൽ താമസിക്കുന്ന പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചതിനു തളിപ്പറമ്പ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പരാതിക്കാരിക്കു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ പി. ജോസ് ഹാജരായി.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു തിരുവനന്തപുരം പോത്തൻകോട് പൊലിസ് കഴിഞ്ഞ് ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ സബ് ജയിൽ റിമാൻഡിലാണ് ഇപ്പോൾ അനുരാജ്.
2022ൽ ചപ്പാരപ്പടവ് സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ മറ്റൊരു കേസും പ്രതിക്കെതിരെയുണ്ട്.
Kerala
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോണ്‍ നഴ്സറി ആന്‍ഡ് ഫാംസിന് കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ (എന്‍എച്ച്ബി) 3-സ്റ്റാര്‍ അക്രെഡിറ്റേഷന്‍ ലഭിച്ചു.
ശാസ്ത്രീയ നഴ്സറി പരിപാലനം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, രോഗവിമുക്ത നടീല്‍ വസ്തുക്കള്‍ എന്നിവ പരിഗണിച്ചാണ് അംഗീകാരം. ദക്ഷിണേന്ത്യയില്‍ എന്‍എച്ച്ബിയുടെ 3-സ്റ്റാര്‍ അക്രെഡിറ്റേഷന്‍ കിട്ടുന്ന ഏക എക്സോട്ടിക് പഴവര്‍ഗ നഴ്സറിയാണ് ഹോംഗ്രോണെന്ന് എന്‍എച്ച്ബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഹോംഗ്രോണ്‍ ജനറല്‍ മാനേജര്‍ ഷൈജു ലൂക്കോസ്, റിസര്‍ച്ച് വിഭാഗം ശാസ്ത്രജ്ഞ ഡോ. അല്‍ക്ക നാസര്‍, എച്ച്ആര്‍ മാനേജര്‍ അഖില്‍ജിത്ത് എന്നിവര്‍ ചേര്‍ന്ന് എന്‍എച്ച്ബി ജോയിന്റ് ഡയറക്ടര്‍ എച്ച്. സി. രോഹില്ല, എന്‍എച്ച്ബി കേരള സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നിസി ഫ്ളോറ എന്നിവരില്‍ നിന്ന് അംഗീകാരപത്രം ഏറ്റുവാങ്ങി.
1999-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹോംഗ്രോണ്‍ ബയോടെക് ഉഷ്ണമേഖലാ പഴവര്‍ഗ ഗവേഷണം, നടീല്‍ വസ്തുക്കളുടെ ഉത്പാദനം, കര്‍ഷക പിന്തുണ എന്നിവയില്‍ 25 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. 100 ഏക്കറിലേറെ വിസ്തൃതിയുള്ള സംയോജിത ഗവേഷണ, ഉത്പാദന, പ്രദര്‍ശന കാമ്പസാണ് സ്ഥാപനത്തിനുള്ളത്.
Kerala
തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥിസമരത്തെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ജന്തർ മന്തറിൽ കണ്ടതു പ്രതീക്ഷ നൽകുന്ന ചിത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവർണർ. സമരം ചെയ്യുന്നതിലോ ചോദ്യങ്ങൾ ചോദിക്കുന്നതിലോ തെറ്റില്ല. എന്നാൽ രാജ്യത്തെ നേതാക്കൾക്കെതിരെ തെരുവിൽ ഇറങ്ങി മോശം ഭാഷ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് ഗവർണർ ചോദിച്ചു.
മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കബാവ അധ്യക്ഷത വഹിച്ചു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നു കാതോലിക്ക ബാവ ചൂണ്ടികാട്ടി.
മാര്‍ ബസേലിയോസ് കോളജ് ഉള്‍പ്പെടെയുള്ള ഈ കാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നുവെന്നു മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി കെ. മുരളീധരന് അഭിപ്രായപ്പെട്ടു. കുട്ടികള്‍ ആരും തന്നെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനം വിട്ടും രാജ്യം വിട്ടും പോകരുതെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ.എസ്. അച്യുത് ശങ്കര്‍ , കോളജ് പ്രിന്‍സിപ്പൽ ഡോ. എസ്. വിശ്വനാഥ റാവു എന്നിവര്‍ പ്രസംഗിച്ചു. എംബിസിഇടി ഡയറക്ടര്‍ ഫാ. ഡോ. ജോണ്‍ വര്‍ഗീസ് സ്വാഗതവും ബർസാർ ഫാ. ഡോ. കോശി ഐസക്ക് പുന്നമൂട്ടില്‍ നന്ദിയും പറഞ്ഞു.
International
വാഷിംഗ്ടൺ: സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ പെന്റഗണിൽ നടന്ന അനുസ്മരണച്ചടങ്ങിൽ സംസാരിക്കവെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 3,000-ത്തോളം മനുഷ്യരുടെ ത്യാഗത്തെ അനുസ്മരിച്ച അദ്ദേഹം, രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനുമായി പോരാടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കി.
പെന്റഗണിൽ തകർന്നു വീണ വിമാനത്തിൽ മരിച്ച 184 പേരുടെ പേരുകൾ ഓരോന്നായി വായിച്ച ചടങ്ങിൽ പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്തു. തുടർന്ന് നടത്തിയ പ്രസംഗത്തിലാണ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും 9/11 ആക്രമണത്തിന്റെ ഓർമകളെ നിലവിലെ ഇറാന്റെ അണുവായുധ ഭീഷണിയുമായി ബന്ധപ്പെടുത്തി സംസാരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ അനുകൂല രാജ്യമായ ഇറാൻ ഒരിക്കലും അണുവായുധം കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ആക്രമണത്തിന് തൊട്ടുപിന്നാലെ രാജ്യം കാണിച്ച ഐക്യദാർഢ്യം അദ്ദേഹം ഓർമിപ്പിച്ചു. "അന്ന് നമ്മളെല്ലാം ന്യൂയോർക്കുകാരായിരുന്നു, ഒരൊറ്റ കുടുംബമായിരുന്നു," ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോ അനുസ്മരണച്ചടങ്ങിലും മറ്റ് ഭരണാധികാരികൾ പെൻസിൽവാനിയയിലെ ഷാങ്ക്സ്വില്ലിലും പങ്കെടുത്തു.
Kerala
ചങ്ങനാശേരി: ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ സ്വയംഭരണ പദവി ലഭിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജിന് 2026-27 അക്കാദമിക വര്‍ഷം മുതല്‍ 2035-36 വരെയുള്ള 10 വര്‍ഷത്തേക്കാണ് യുജസി സ്വയംഭരണ പദവി അനുവദിച്ചത്.
യുജിസി റെഗുലേഷന് 2023-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് കോളജിന് ഈ പദവി നല്‍കിയിട്ടുള്ളത്. യുജിസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എംജി സര്‍വകലാശാല രജിസ്ട്രാര്‍ പദവി അംഗീകരിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനേജ്മെന്റ് സ്റ്റഡീസ്, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, കൊമേഴ്സ് എന്നീ വിഭാഗങ്ങളില്‍ യുജി, പിജി കോഴ്സുകളും ജിയോളജിയില്‍ യുജി കോഴ്സും ഈ കോളജിലുണ്ട്. ചെത്തിപ്പുഴ സിഎംഐ ആശ്രമം പ്രിയോര്‍ ഫാ. തേമസ് മണ്ണൂപ്പറമ്പില്‍ മാനേജരും ഫാ. ജസ്റ്റിന് ആലുക്കല്‍ ഡയറക്ടറും ഡോ. ആന്റണി മാത്യു പ്രിന്‍സിപ്പലും ഫാ.അഖില്‍ കരിക്കാത്തറ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്ററുമാണ്.
പദവി ലഭിച്ചതോടെ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും ആരംഭിക്കുന്നതിനും സിലബസ് കാലോചിതമായി പരിഷ്കരിക്കുന്നതിനും പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ഫലം പ്രസിദ്ധീകരിക്കുന്നതിനും കോളജിന് സ്വയംഭരണാധികാരം ലഭിക്കും.
National
ന്യൂഡൽഹി: ഉച്ചകോടികൾക്കും ചർച്ചകൾക്കുമപ്പുറം വീണ്ടുമൊരു 'കാർപ്ലോമസി'ക്ക് സാക്ഷ്യം വഹിച്ച് ന്യൂഡൽഹി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോടൊപ്പം ഒരേ ലിമോസിൻ കാറിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയടക്കം മുൻപ് മൂന്ന് ഘട്ടങ്ങളിൽ ഇരുവരും ഒന്നിച്ചു നടത്തിയ യാത്രകളുടെ തുടർച്ചയായാണ് നാലാം തവണയും ഈ അപൂർവ സൗഹൃദ നിമിഷം ആവർത്തിച്ചത്.
ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഇരുനേതാക്കളുടെയും നിർണായക കൂടിക്കാഴ്ച. ചർച്ചയ്ക്കിടെ പ്രശസ്ത തമിഴ് വേദഗ്രന്ഥമായ 'തിരുക്കുറലിന്റെ' റഷ്യൻ പരിഭാഷ മോദി പുടിന് സമ്മാനമായി നൽകി. തമിഴ് കവിയും തത്ത്വചിന്തകനുമായ തിരുവള്ളുവർ രചിച്ച തിരുക്കുറൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ജനകീയവുമായ ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
National
ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ 'ജി7' നെതിരെ രൂക്ഷമായ പരിഹാസവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോക ജിഡിപിയുടെ 40 ശതമാനത്തിലധികവും ബ്രിക്സ് രാജ്യങ്ങളാണ് ഉത്പാദിപ്പിച്ചതെന്നും എന്നാൽ ജി7 രാജ്യങ്ങളുടെ വിഹിതം വെറും 29 ശതമാനം മാത്രമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി.
ലോകം വലിയ സാമ്പത്തിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും പഴയ വികസിത രാജ്യങ്ങൾക്ക് പകരം പുതിയ വളർച്ചാ കേന്ദ്രങ്ങൾ ഉയർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങളിലൂടെയും മറ്റും പാശ്ചാത്യ രാജ്യങ്ങൾ അന്യായമായ മത്സരരീതികളാണ് പുറത്തെടുക്കുന്നത്. ഉപരോധങ്ങളെ അതിജീവിച്ച് റഷ്യ സ്വന്തം പരമാധികാരം ദൃഢമാക്കിയതായും വിശ്വസ്തരായ പങ്കാളികളുമായി സഹകരണം ശക്തമാക്കിയതായും പുടിൻ വ്യക്തമാക്കി.
തുടർന്ന് സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ കണക്കുകൾ ശരിവെച്ചു. ലോക ജനസംഖ്യയുടെ 50 ശതമാനവും ആഗോള വ്യാപാരത്തിന്റെ 25 ശതമാനത്തിലധികവും ബ്രിക്സ് രാജ്യങ്ങളുടെ പങ്കാണ്. ആഗോള ജിഡിപി രണ്ടര ഇരട്ടി വളർന്നപ്പോൾ, ബ്രിക്സ് രാജ്യങ്ങളുടെ ജിഡിപി നാലര ഇരട്ടിയോളം വർധിച്ചു. അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ സന്തുലിതമായ വ്യാപാരവും സേവന മേഖലയിലെ വികസനവും കൈവരിക്കുകയാണ് ലക്ഷ്യമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി.
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകളും നടന്നു. പശ്ചിമേഷ്യൻ, കരിങ്കടൽ മേഖലകളിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മോദി, സമാധാന ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന് ആവർത്തിച്ചു. റഷ്യയിൽ നടക്കുന്ന 24-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലേക്കുള്ള പുടിന്റെ ക്ഷണം പ്രധാനമന്ത്രി സ്വീകരിക്കുകയും ചെയ്തു.
International
ന്യൂയോർക്ക്: തകർന്നടിഞ്ഞ ‘ഗ്രൗണ്ട് സീറോ’യിൽനിന്ന് അമേരിക്കൻ കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയം തലയുയർത്തി നിൽക്കുന്നു. ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ മണ്ണിൽ ഇന്ന് അത്യാധുനിക അംബരചുംബികളായ കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമാണ് പുനർജനിച്ചിരിക്കുന്നത്.
ദുരന്തഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കണോ അതോ സ്മാരകമാക്കണമോ എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ നിർമാണത്തെ അല്പം വൈകിച്ചിരുന്നു. ഒടുവിൽ വാണിജ്യ സൗകര്യങ്ങളും സ്മരണകളും സമന്വയിപ്പിച്ച് ‘വൺ വേൾഡ് ട്രേഡ് സെന്റർ’പടുത്തുയർത്താൻ അധികൃതർ ധാരണയിലെത്തുകയായിരുന്നു.
ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ 17 ഏക്കറിൽ അഞ്ച് അംബരചുംബികളായ കെട്ടിടങ്ങൾ, മ്യൂസിയം, കൂറ്റൻ കൃത്രിമ അരുവികൾ, സാംസ്കാരികകേന്ദ്രം, അത്യാധുനിക റെയിൽവേ ടെർമിനൽ എന്നിവയാണ് നിർമിച്ചിട്ടുള്ളത്. ആറാമത്തെ ബഹുനില മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
ഭീകരാക്രമണത്തിന്റെ കറുത്ത ഓർമകളിൽനിന്നു മാറി, പ്രതിരോധത്തിന്റെയും പുനർനിർമാണത്തിന്റെയും ആഗോള മാതൃകയായി ന്യൂയോർക്കിലെ ദുരന്ത ഭൂമി ഇന്ന് മാറിയിരിക്കുന്നു.
'ഫ്രീഡം ടവർ’
ആക്രമണത്തിൽ തകർന്ന ഇരട്ട ഗോപുരങ്ങൾക്കു പകരമായി നിർമിച്ച വൺ വേൾഡ് ട്രേഡ് സെന്റർ അഥവ ‘ഫ്രീഡം ടവർ’ആണ് പുനർനിർമാണത്തിലെ പ്രധാന ആകർഷണം. അമേരിക്കൻ സ്വാതന്ത്ര്യ വർഷമായ 1776നെ ഓർമിപ്പിച്ചുകൊണ്ട് 1776 അടി (541 മീറ്റർ) ഉയരത്തിലാണ് ഈ കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. 2006ൽ നിർമാണം ആരംഭിച്ച് 2014 നവംബർ മൂന്നിന് ഉദ്ഘാടനം ചെയ്ത ഈ 104 നില കെട്ടിടസമുച്ചയം നിലവിൽ അമേരിക്കയിലെയും പാശ്ചാത്യ അർധഗോളത്തിലെയും ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്.
ഓർമകളുറങ്ങുന്ന സ്മാരകവും മ്യൂസിയവും
ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണ നിലനിർത്താൻ നിർമിച്ച ‘നാഷണൽ 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം’ ലോകശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമാണ്.തകർന്നുവീണ പഴയ ഇരട്ട ഗോപുരങ്ങൾ നിലനിന്നിരുന്ന കൃത്യമായ സ്ഥലത്തു നിർമിച്ചിരിക്കുന്ന കൂറ്റൻ കൃത്രിമ തടാകങ്ങളായ റിഫ്ലക്ടിംഗ് പൂളുകൾ ഏവരെയും ആകർഷിക്കുന്നു. ഇതിന്റെ വശങ്ങളിലെ വെങ്കല ഫലകങ്ങളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഴുവൻ ആളുകളുടെയും പേരുകൾ കൊത്തിവച്ചിട്ടുണ്ട്.
ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തകർന്ന ഫയർ എൻജിനുകളും ഇരയായവരുടെ സ്മരണകളും സൂക്ഷിച്ചിരിക്കുന്ന ഭൂഗർഭ മ്യൂസിയം 2014ലാണ് പൊതുജനങ്ങൾക്കായി തുറന്നത്.
വാസ്തുവിദ്യാ വിസ്മയം ‘ദ ഒക്കുലസ്’
പ്രശസ്ത ആർക്കിടെക്ട് സാന്റിയാഗോ കാലാട്രാവ രൂപകല്പന ചെയ്ത ‘ദ ഒക്കുലസ്’വേൾഡ് ട്രേഡ് സെന്റർ ട്രാൻസ്പോർട്ടേഷൻ ഹബ്ബ് ദുരന്തഭൂമിയിലെ പ്രധാന ഗതാഗതകേന്ദ്രമാണ്. ഒരു കുട്ടിയുടെ കൈകളിൽനിന്ന് പറന്നുയരുന്ന വെള്ളപ്പക്ഷിയുടെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ഈ മനോഹര സമുച്ചയം റെയിൽവേ/മെട്രോ ശൃംഖലകളെ ബന്ധിപ്പിക്കുന്നതോടൊപ്പം വലിയൊരു ഷോപ്പിംഗ് ഹബ്ബുകൂടിയാണ്.
പുതിയ ഗോപുരങ്ങൾ
പഴയ കെട്ടിടങ്ങൾക്കു പകരം 7 ഡബ്യുടിസി (2006), 4 ഡബ്യുടിസി (2013), 3 ഡബ്യുടിസി (2018) എന്നീ ആധുനിക വാണിജ്യ സമുച്ചയങ്ങൾ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതിനുപുറമെ 2000 പേർക്ക് ഇരിക്കാവുന്ന പെർഫോമിംഗ് ആർട്സ് സെന്റർ, ആക്രമണത്തിൽ തകർന്നതിനെത്തുടർന്ന് പുനർനിർമിച്ച സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളി, ലിബർട്ടി പാർക്ക് എന്നിവയും ദുരന്തഭൂമിക്ക് പുതിയ മുഖം നൽകുന്നു.
തകർന്ന ഇരട്ട ഗോപുരങ്ങളിൽ രണ്ടാമത്തേതിനു പകരം നിർമിക്കുന്ന ‘2 വേൾഡ് ട്രേഡ് സെന്റർ’നിർമാണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക-വാണിജ്യ കേന്ദ്രമായ ലോവർ മാൻഹാട്ടൻ പുനർവികസനത്തിലെ അവസാനത്തെ പ്രധാന ഘടകമാണ് ഈ കെട്ടിടം.
55 നിലകളിലായി 1226 അടി ഉയരത്തിൽ നിർമിക്കുന്ന ഈ അംബരചുംബി പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ ‘അമേരിക്കൻ എക്സ്പ്രസി’ന്റെ ആഗോള ആസ്ഥാനമായി മാറും. 2031ഓടെ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
International
ന്യൂയോർക്ക്: മരണത്തിന്റെ ഭീതിദമായ നിഴൽ വീണ അംബരചുംബിയായ കെട്ടിടം. ചുറ്റും പുകയും തകർന്നടിഞ്ഞ ചുവരുകളും മാത്രം. വിമാനം ഇടിച്ചുകയറിയ അതേ നിലയിൽനിന്ന്, മരണത്തെ തൊട്ടുരുമ്മി തിരിച്ചുവന്ന ആ രണ്ടു മനുഷ്യർ 25 വർഷങ്ങൾക്കിപ്പുറവും ആ അപൂർവ സൗഹൃദത്തിന്റെ ഊഷ്മളത പങ്കുവയ്ക്കുകയാണ്-സ്റ്റാൻലി പ്രൈംനാഥും ബ്രയാൻ ക്ലാർക്കും.
2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ സൗത്ത് ടവറിലെ ‘ഇംപാക്ട് സോണിൽ’നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നാലുപേരിൽ രണ്ടുപേരാണ് ഇവർ.
സൗത്ത് ടവറിന്റെ 81-ാം നിലയിലെ ഫുജി ബാങ്ക് ജീവനക്കാരനായിരുന്ന സ്റ്റാൻലിയുടെ ഓഫിസിലേക്കാണ് രണ്ടാമത്തെ വിമാനം നേരിട്ട് ഇടിച്ചുകയറിയത്. മേശയ്ക്കടിയിൽ അഭയം പ്രാപിച്ച സ്റ്റാൻലിയെ, പുക നിറഞ്ഞ തകർന്ന ചുമരുകൾക്കിടയിൽ നിന്ന് 84-ാം നിലയിലെ യുറോ ബ്രോക്കേഴ്സ് വൈസ് പ്രസിഡന്റായ ബ്രയാൻ ക്ലാർക്ക് ചേർത്തുപിടിക്കുകയായിരുന്നു.
തകർന്നുവീഴാറായ ആ കെട്ടിടത്തിന്റെ 1620 പടികൾ ഇരുവരും ഒരുമിച്ച് ഓടിയിറങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുറിവുകളിൽനിന്ന് ഉയർന്ന രക്തം അന്യോന്യം പുരണ്ടപ്പോൾ, "ഇനി നാം ജീവിതകാലം മുഴുവൻ രക്തബന്ധമുള്ള സഹോദരങ്ങളാണ്' എന്ന് ഇരുവരും ഉറപ്പിച്ചു പറഞ്ഞു. അവർ പുറത്തെത്തി മിനിറ്റുകൾക്കകം സൗത്ത് ടവർ പൂർണമായി നിലംപൊത്തി.
ദുരന്തത്തിനുശേഷമുള്ള ഈ കാൽ നൂറ്റാണ്ടിൽ ഇരുവരും പിരിയാത്ത സുഹൃത്തുക്കളായി ജീവിച്ചു. ഇപ്പോൾ 79 വയസുള്ള ബ്രയാൻ ക്ലാർക്ക് വിശ്രമജീവിതം നയിക്കുമ്പോൾ, 69 വയസുകാരനായ സ്റ്റാൻലി പ്രൈംനാഥ് പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. സ്കൂളുകളിലും ടിവി ചാനലുകളിലുമായി ആയിരത്തിലധികം വേദികളിൽ ഇവർ തങ്ങളുടെ അതിജീവന കഥ ഇതിനകം പങ്കുവച്ചുകഴിഞ്ഞു.
"ദുരന്തമുഖത്ത് രാഷ്ട്രീയമോ വംശീയമോ ആയ യാതൊരു വേർതിരിവുകളും ഇല്ലായിരുന്നു. മനുഷ്യത്വം മാത്രമാണ് അന്ന് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്''-25 വർഷത്തിനുശേഷവും ലോകത്തോടായി ഇരുവരും ഓർമിപ്പിക്കുന്നു.
International
വാഷിംഗ്ടൺ ഡിസി: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ അമേരിക്കക്കാരുടെ ഏറ്റവും വലിയ ഭയം രാജ്യത്തിനുള്ളിലെതന്നെ ആഭ്യന്തര തീവ്രവാദമാണെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ.
വിദേശ ഭീകരസംഘടനകളേക്കാൾ സ്വന്തം നാട്ടിലെ തീവ്രവാദ ഗ്രൂപ്പുകളും വംശീയ-രാഷ്ട്രീയ അക്രമങ്ങളുമാണ് രാജ്യസുരക്ഷയ്ക്കു വലിയ ഭീഷണിയെന്ന് ഭൂരിഭാഗം പൗരന്മാരും അഭിപ്രായപ്പെട്ടു.
സർവേയിൽ പങ്കെടുത്ത 33% പേർ ‘ആഭ്യന്തര ഭീകരത’യാണ് ഏറ്റവും വലിയ ഭീഷണിയെന്നു ചൂണ്ടിക്കാട്ടിയപ്പോൾ 20% പേർ മാത്രമാണു വിദേശ ഭീകരതയെ ഭയക്കുന്നത്. 42% പേർ കൂട്ടവെടിവയ്പുകളെയാണ് പ്രധാന ഭീഷണിയായി കാണുന്നത്.
ഡോണൾഡ് ട്രംപിനുനേരേയുണ്ടായ വധശ്രമങ്ങൾ, വംശീയ അക്രമങ്ങൾ, 2025ൽ ചാർലി കിർക്ക് കൊല്ലപ്പെട്ട സംഭവം എന്നിവ ജനങ്ങൾക്കിടയിലെ ഭീതി വർധിപ്പിച്ചു.
കൂടാതെ, 9/11നുശേഷം യുഎസ് നടത്തിയ അഫ്ഗാനിസ്ഥാൻ, ഇറാക്ക് യുദ്ധങ്ങളും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇറാൻ സൈനിക നടപടിയും നഷ്ടമായിരുന്നുവെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരുടെയും വിലയിരുത്തൽ.
International
വാഷിംഗ്ടൺ ഡിസി: ശ്വാസമടക്കിപ്പിടിച്ച ആ 40 മിനിറ്റുകൾക്കൊടുവിൽ അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു- ""നീതി നടപ്പിലായിരിക്കുന്നു!’’. ലോകത്തെ ഭീതിയുടെ നിഴലിൽ നിർത്തിയ 9/11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഒസാമ ബിൻ ലാദനെ തേടി അർധരാത്രിയിൽ പാക് മണ്ണിലിറങ്ങിയ യുഎസ് കമാൻഡോകൾ, ലോക സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ദൗത്യത്തിലൂടെ വകവരുത്തിയ നിമിഷങ്ങൾ ഇന്നും ഓരോ അമേരിക്കക്കാരനും അഭിമാനത്തോടെ സ്മരിക്കുന്നു.
ഒരു പതിറ്റാണ്ട് നീണ്ട അക്ഷീണമായ തെരച്ചിലിനൊടുവിൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ കനത്ത സുരക്ഷയോടെ കഴിഞ്ഞിരുന്ന രഹസ്യസങ്കേതത്തിൽ 2011 മേയ് രണ്ടിന് അർധരാത്രി ഇരച്ചുകയറിയായിരുന്നു യുഎസ് സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഈ മിന്നലാക്രമണം.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമേറിയ സൈനികദൗത്യം ആസൂത്രണം ചെയ്തത്.
◄സിഐഎ കുരുക്ക്
ഒസാമ ബിൻ ലാദനും അൽ ക്വയ്ദയുടെ പ്രധാന നേതാക്കളും ഒളിവിൽ കഴിയാൻ തെരഞ്ഞെടുത്തത് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ, പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള അതീവ ദുർഘടമായ തോറ ബോറ മലനിരകളായിരുന്നു. പ്രകൃതിദത്തമായി രൂപപ്പെട്ട നൂറുകണക്കിന് ഗുഹകളും ഇടുങ്ങിയ മലയിടുക്കുകളും നിറഞ്ഞതാണ് ഈ പ്രദേശം. പുറത്തുനിന്നുള്ള വ്യോമാക്രമണങ്ങളെയും ബോംബുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള കൂറ്റൻ ഗുഹാശൃംഖലകൾ ബിൻ ലാദൻ ഇവിടെ വികസിപ്പിച്ചിരുന്നു.
2001 ഡിസംബറിൽ യുഎസ് സൈന്യവും സഖ്യകക്ഷികളും അൽ ക്വയ്ദയെ ലക്ഷ്യമിട്ട് തോറ ബോറ മലനിരകളിൽ അതിശക്തമായ വ്യോമാക്രമണവും കരമാർഗമുള്ള തെരച്ചിലും നടത്തി. "ബാറ്റിൽ ഓഫ് തോറ ബോറ’ എന്നറിയപ്പെടുന്ന ഈ പോരാട്ടത്തിൽ നൂറുകണക്കിന് അൽ ക്വയ്ദ ഭീകരർ കൊല്ലപ്പെട്ടെങ്കിലും ബിൻ ലാദൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് കടന്നുകളയുകയായിരുന്നു.
ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാതെ പൂർണമായും ഒറ്റപ്പെട്ടു ജീവിച്ചു. എന്നാൽ, ലാദന്റെ സന്ദേശങ്ങൾ കൈമാറിയിരുന്ന അബു അഹമ്മദ് അൽ കുവൈത്തി എന്ന വിശ്വസ്തനായ സഹായിയെ സിഐഎ വർഷങ്ങളോളം പിന്തുടർന്നു. ഈ സഹായിയിലൂടെയാണ് പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിക്കു തൊട്ടടുത്തുള്ള മൂന്നുനില കോട്ടയെക്കുറിച്ച് അമേരിക്കയ്ക്ക് സൂചന ലഭിക്കുന്നത്.
മുൾവേലികളും വലിയ മതിലുകളും കെട്ടിയുയർത്തിയ ഈ വീട്ടിൽ ഫോണോ ഇന്റർനെറ്റോ ഇല്ലായിരുന്നു. എന്നാൽ, വീടിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ പതിവായി നടക്കാറുള്ള "പൈസർ’എന്ന നിഴൽ ബിൻ ലാദന്റേതാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ സിഐഎ നിരീക്ഷിച്ചുറപ്പിച്ചു.
◄വാക്സിനേഷൻ തന്ത്രം
ബിൻ ലാദന്റെ സാന്നിധ്യം അന്തിമമായി സ്ഥിരീകരിക്കാൻ സിഐഎ പ്രയോഗിച്ച തന്ത്രമായിരുന്നു വ്യാജ പ്രതിരോധ കുത്തിവയ്പ് ദൗത്യം. പാക്കിസ്ഥാനി ഡോക്ടറായ ഷക്കീൽ അഫ്രീദിയെ ഉപയോഗിച്ച്, ഹെപ്പറ്റൈറ്റിസ്-ബി സൗജന്യ വാക്സിനേഷൻ എന്ന വ്യാജേന കെട്ടിടത്തിനുള്ളിൽ കഴിഞ്ഞ ലാദന്റെ മക്കളുടെ ഡിഎൻഎ സാമ്പിളുകൾ രഹസ്യമായി ശേഖരിച്ചു. ഈ വിവരങ്ങളാണ് ലാദൻ അവിടെയുണ്ടെന്ന് അന്തിമമായി ഉറപ്പിക്കാൻ യുഎസിനെ സഹായിച്ചത്.
◄സീൽ ടീം 6 ദൗത്യം
ലാദൻ അബോട്ടാബാദിലെ താവളത്തിലുണ്ടെന്ന് ഉറപ്പായതോടെ വ്യോമാക്രമണത്തിനു പകരം നേരിട്ട് കമാൻഡോകളെ ഇറക്കാൻ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടു. അമേരിക്കൻ നാവികസേനയുടെ കമാൻഡോ വിഭാഗമായ "നേവി സീൽസ് ടീം 6’ദൗത്യം ഏറ്റെടുത്തു. താവളത്തിന്റെ മാതൃക അമേരിക്കയിൽ നിർമിച്ച് ആഴ്ചകളോളം പരിശീലനം നേടിയശേഷമായിരുന്നു ദൗത്യത്തിനായി കമാൻഡോസംഘം പുറപ്പെട്ടത്.
പാതിരാത്രിയിൽ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽനിന്ന് പാക് റഡാറുകളുടെ കണ്ണുവെട്ടിച്ച് അത്യാധുനിക സ്റ്റെൽത്ത് ഹെലികോപ്റ്ററുകളിൽ കമാൻഡോകൾ അതിർത്തി കടന്നു. അബോട്ടാബാദിലെ കെട്ടിടത്തിനു മുകളിലെത്തിയ ഒരു ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം നിലത്തിടിച്ചെങ്കിലും പരിക്കേൽക്കാതെ പുറത്തിറങ്ങിയ സൈനികർ മതിലുകൾ തകർത്ത് അകത്തുകയറി.
ആ 40 മിനിറ്റിനുള്ളിൽ ഓരോ നിലയും സുരക്ഷിതമാക്കി അവർ മുന്നേറി. ഒടുവിൽ മൂന്നാം നിലയിലേക്ക് ഇരച്ചുകയറിയ കമാൻഡോകൾക്കു നേരേ ആക്രമണത്തിന് മുതിർന്ന ബിൻ ലാദനെ തലയ്ക്കും നെഞ്ചിനും വെടിയുതിർത്ത് അവർ വധിക്കുകയായിരുന്നു. കനത്ത വെടിവയ്പിൽ ലാദന്റെ മകനടക്കം ചില കൂട്ടാളികളും കൊല്ലപ്പെട്ടു.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഡിഎൻഎ പരിശോധനയും വഴി കൊല്ലപ്പെട്ടത് ബിൻ ലാദൻ തന്നെയാണെന്ന് തത്സമയം സ്ഥിരീകരിച്ചു. തുടർന്ന് സ്മാരകമായി മാറാതിരിക്കാൻ, മൃതദേഹം വടക്കൻ അറബിക്കടലിലെ യുഎസ്എസ് കാൾ വിൻസൺ എന്ന യുദ്ധക്കപ്പലിലെത്തിച്ച് ഇസ്ലാമിക ആചാരപ്രകാരം രഹസ്യമായി കടലിൽ അടക്കം ചെയ്തു.
"നീതി നടപ്പിലായിരിക്കുന്നു' എന്ന ബറാക് ഒബാമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ന്യൂയോർക്കിലും വാഷിംഗ്ടണിലും ആയിരക്കണക്കിന് ജനങ്ങളാണ് വിജയാഘോഷത്തിനായി തെരുവിലിറങ്ങിയത്.
International
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആ ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇന്നും ആ മുറിവുകൾ ഉണങ്ങിയിട്ടില്ല. ""ഓരോ നിമിഷവും ആ ഓർമകൾ എന്റെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്, ഇത്രയും കാലം കഴിഞ്ഞിട്ടും അത് എന്നെ ശ്വാസം മുട്ടിക്കുന്നു...’’വിതുമ്പലോടെ ടോം റെസ്റ്റ ഓർത്തെടുക്കുന്നു.
ആ ദുരന്തദിനത്തിൽ ടോമിനു നഷ്ടമായത് ജ്യേഷ്ഠൻ ജോണിനെയും അദ്ദേഹത്തിന്റെ ഏഴു മാസം ഗർഭിണിയായ ഭാര്യ സിൽവിയയെയുമാണ്. വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കൻ ടവറിലെ 92-ാം നിലയിൽ ജോലി ചെയ്യുകയായിരുന്ന ഈ ദമ്പതികൾക്ക്, ജനിക്കാനിരിക്കുന്ന കുഞ്ഞിനായി കണ്ട സ്വപ്നങ്ങളോടൊപ്പം ജീവൻ വെടിയേണ്ടിവന്നു.
അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും വലിയ കുറ്റകൃത്യമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പടെയുള്ള പ്രതികളുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. കഴിഞ്ഞ 20 വർഷമായി ഗ്വാണ്ടനാമോ ബേയിലെ സൈനിക തടവറയിൽ കഴിയുന്ന പ്രതികളുടെ ശിക്ഷ നീണ്ടുപോകുന്നത് ഇരകളുടെ കുടുംബങ്ങളിൽ വലിയ നിരാശയാണു സൃഷ്ടിക്കുന്നത്.
നിയമനടപടികൾ നീണ്ടുപോകുന്നതിനാൽ, അർഹിച്ച നീതി കാണാതെ തങ്ങളുടെ പ്രായമായ മാതാപിതാക്കളും ബന്ധുക്കളും കണ്ണടയ്ക്കുമോയെന്ന ഭയത്തിലാണ് ടോം റെസ്റ്റയെപ്പോലുള്ളവർ.
Leader Page
അതൊരു ചൊവ്വാഴ്ചയായിരുന്നു. 2001 സെപ്റ്റംബർ 11. ന്യൂയോർക്കിൽ സമയം രാവിലെ 8.46. നഗരത്തിന്റെ അഭിമാനമായ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങളിൽ വടക്കുഭാഗത്തേതിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം ഇടിച്ചു കയറി. 17 മിനിറ്റിനു ശേഷം 9.03ന് യുനൈറ്റഡ് എയർലൈൻസിന്റെ ഒരു യാത്രാവിമാനം തെക്കേ ഗോപുരത്തിലും ഇടിച്ചുകയറി. 9.37ന് അമേരിക്കൻ എയർലൈൻസിന്റെ മറ്റൊരു വിമാനം 380 കിലോമീറ്റർ അകലെ വിർജീനിയ സംസ്ഥാനത്തെ ആർലിംഗ്ടണിൽ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ ഇടിച്ചു.
10.03ന് 370 കിലോമീറ്റർ അകലെ വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് അല്ലെങ്കിൽ ക്യാപിറ്റോൾ മന്ദിരം ലക്ഷ്യമിട്ടു തട്ടിയെടുത്ത യുനൈറ്റഡ് എയർലൈൻസ് യാത്രാവിമാനം യാത്രക്കാരും ജീവനക്കാരുംകൂടി വിമാനയാത്രികരെ നേരിടുന്നതിനിടയിൽ പെൻസിൽവാനിയയിലെ ഷാങ്ക്സ് വീലിൽ തകർന്നുവീണു. അതിനു മുമ്പ് 9.59ന് ന്യൂയോർക്കിൽ വടക്കേ ഗോപുരവും താമസിയാതെ 10.28ന് തെക്കേ ഗോപുരവും നിലംപതിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തലവര തിരുത്തിയ ഭീകരാക്രമണം. ലോകത്തിന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക ബന്ധങ്ങൾ മാറിമറിഞ്ഞു. സമൂഹത്തെ ആകെയും വ്യക്തിജീവിതങ്ങളെയും മാറ്റിമറിച്ച സംഭവം. ഇന്നും പ്രത്യാഘാതങ്ങളുടെ അലയൊടുങ്ങുന്നില്ല.
ഏകധ്രുവ ലോകവും ചരിത്രത്തിന്റെ അന്ത്യവും
രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോൾ ലോകം രണ്ടു വൻശക്തികളുടെ ശീതയുദ്ധത്തിലേക്കാണ് എത്തിപ്പെട്ടത്. 1990കളുടെ തുടക്കത്തിൽ സോവ്യറ്റ് യൂണിയൻ തകർന്നു. ശീതയുദ്ധം അവസാനിച്ചു. ഇതോടെ അമേരിക്ക ആധിപത്യം പുലർത്തുന്ന ഒരു ഏകധ്രുവ ലോകക്രമം (Unipolar World Order) നിലവിൽ വന്നതായി ചാൾസ് ക്രൗഥാമർ 1990ലെ ഒരു പ്രബന്ധത്തിൽ എഴുതി. മാനവ പുരോഗതിയുടെ സംഘർഷാത്മക ചരിത്രം അവസാനിച്ചു, ലിബറൽ ജനാധിപത്യം വെന്നിക്കൊടി പാറിച്ചു എന്നവകാശപ്പെട്ടു ഫ്രാൻസിസ് ഫുക്കുയാമ ചരിത്രത്തിന്റെ അന്ത്യം (The End of History and The Last Man) എന്ന പുസ്തകം രചിച്ചു.
ചരിത്രം ഒരിക്കലും പ്രശാന്തമായ കാലം നൽകുന്നില്ല. ജർമൻ ചിന്തകൻ ഹെഗലിന്റെ വൈരുധ്യാത്മക ആശയവാദം (Dialectical Idealism) ആശയസംഘട്ടനങ്ങളിലൂടെയാണു ചരിത്രം പുരോഗമിക്കുന്നത് എന്നു സമർഥിക്കുന്നു. ആ ചരിത്രഗതി അവസാനിച്ചെന്നാണു ഫുക്കുയാമ പറഞ്ഞത്. പക്ഷേ ഏതെങ്കിലും രാഷ്ട്രീയ -സൈനിക ശക്തിയോ ആശയസംഹിതയോ ലോകത്തെ ദീർഘകാലം അടക്കിവാഴുകയില്ല എന്നതാണു ചരിത്രപാഠം. ആ പാഠം ഓർമിപ്പിച്ചതായി 9/11.
അഫ്ഗാനിൽ തുടക്കം
ഇസ്ലാമിക ജിഹാദി പ്രസ്ഥാനങ്ങളിൽ ഒന്നായ അൽ ക്വയ്ദ ആണ് 9/11 ആക്രമണം നടത്തിയത്. വർഷങ്ങൾ നീണ്ടുനിന്ന ആസൂത്രണത്തിന്റെ ഫലം. അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് അധിനിവേശത്തിന് എതിരേ പൊരുതാൻ രൂപംകൊണ്ട പല പ്രസ്ഥാനങ്ങളിൽ ഒന്നായ മക്തബ് അൽ ഖിദാമതി (എംഎകെ) ലാണ് തുടക്കം. സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി ഉസാമ ബിൻ ലാദനും പലസ്തീൻ പണ്ഡിതൻ അബ്ദുള്ള അസമും കൂടി രൂപം കൊടുത്തതാണ് എംഎകെ. അൽ കിഫ എന്നറിയപ്പെട്ട ഇത് സോവ്യറ്റ് പടയ്ക്കെതിരേ പോരാളികളെ ഒരുക്കി. പണം പിരിച്ചു. ആയുധങ്ങൾ സമ്പാദിച്ചു. 1988ൽ ബിൻ ലാദൻ ആഗോള ഇസ്ലാമിക കാലിഫേറ്റ് സ്ഥാപിക്കാനായി അൽ ക്വയ്ദ എന്ന വേറൊരു സംഘമുണ്ടാക്കി.
1989ൽ അസം വധിക്കപ്പെട്ടു. സോവ്യറ്റ് സേന അഫ്ഗാനിൽനിന്നു മാറിയപ്പോൾ അൽ കിഫയെ ബിൻ ലാദൻ അൽ ക്വയ്ദയിൽ ലയിപ്പിച്ചു. അയ്മാൻ അൽ സവാഹിരി തുടങ്ങിയവർ ഇതിനു സഹകരിച്ചു. അൽ ക്വയ്ദ തുടർന്നുള്ള വർഷങ്ങളിൽ പല അക്രമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. 1993ൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ബോംബ് വച്ച് ഏഴു പേരെ വധിച്ചു. 1998ൽ കെനിയയിലും ടാൻസാനിയയിലും യുഎസ് എംബസികളെ ആക്രമിച്ചു. 2000ൽ യെമനിലെ എഡനിൽ കോൾ എന്ന യുഎസ് പടക്കപ്പലിൽ ബോംബ് വച്ചു.
അമേരിക്കയെ ആക്രമിച്ചു
വിമാനം തട്ടിയെടുത്ത് അമേരിക്കയെ ആക്രമിക്കാൻ ഇരുപതു പേരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചു. നാലു പേർക്ക് പൈലറ്റ് പണിയിൽ പരിശീലനം നൽകി. നാലു ടീമായി തിരിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ ബിസിനസ്- ധനകാര്യ തലസ്ഥാനമായ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങൾ, സൈനിക ആസ്ഥാനമായ പെന്റഗൺ, തലസ്ഥാനമായ വാഷിംഗ്ടണിൽ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ് അല്ലെങ്കിൽ നിയമനിർമാണ കേന്ദ്രമായ ക്യാപിറ്റോൾ - ഇവയാണ് ലക്ഷ്യമിട്ടത്. വാഷിംഗ്ടണിലെ ലക്ഷ്യം മാത്രം സാധിച്ചില്ല.
എങ്കിലും ബിൻ ലാദനും അൽ ക്വയ്ദയും അതിനു പിന്നിലുള്ളവരും ലക്ഷ്യമിട്ടതു സാധിച്ചു. അമേരിക്ക ആക്രമിക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യത്തെ സംഭവം. അതും ഏക വൻശക്തിയായി അമേരിക്ക വാഴ്ത്തപ്പെട്ടിട്ട് ഒരു ദശകം ആകുമ്പോൾ. അന്ന് നൂറു കണക്കിനു പോലീസുകാരും അഗ്നി-രക്ഷാപ്രവർത്തകരും അടക്കം 2977 പേർ കൊല്ലപ്പെട്ടു. ചാവേറായ 19 ഭീകരരും. മൊത്തം 90 രാജ്യങ്ങളിൽനിന്നുള്ളവർ ദുരന്തത്തിൽ മരിച്ചു.
ഒറ്റയാന്മാർ തുടരുന്നു
ആസൂത്രകനായ ബിൻ ലാദനെ ഒളിവിൽ കഴിഞ്ഞ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ 2011 മേയ് രണ്ടിനു യുഎസ് സ്പെഷൽ ഫോഴ്സസ് വെടിവച്ചു കൊന്നു. ശരീരം കടലിലൊഴുക്കി എന്നാണു പറയുന്നത്. പിന്നീട് അൽ ക്വയ്ദ തലവനായ അൽ സവാഹിരിയെ 2022ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ യുഎസ് ദൂതന്മാർ വധിച്ചു.
അൽ ക്വയ്ദ ഇന്നു വാർത്തകളിൽ കാര്യമായി വരുന്നില്ല. ഫലപ്രദമായ കേന്ദ്രീകൃത നേതൃത്വം ഇല്ലെന്നാണു വിലയിരുത്തൽ. സൈഫ് അൽ ആദൽ എന്നയാളാണു നേതാവ്. ഇറാനിലാണ് ആസ്ഥാനം. അൽ ഷബാബ് ഭീകരപ്രസ്ഥാനം വഴി സൊമാലിയയിലും മാലിയിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഇവർ സജീവമാണ്.
അൽ ക്വയ്ദ ഇൻ ദ അറേബ്യൻ പെനിൻസുല എന്നൊരു സംഘം യെമനിലും സൗദി അറേബ്യയിലും മറ്റും പ്രവർത്തിക്കുന്നുണ്ട്. 28,000 പേർ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടെന്ന് യുഎസ് ഇന്റലിജൻസ് വിഭാഗങ്ങൾ കണക്കാക്കുന്നു. എങ്കിലും സംഘടിത നീക്കങ്ങൾ ഇല്ലെന്നു പറയാം. ഇവരിൽനിന്ന് ഒറ്റയാൻ നീക്കങ്ങളാണ് ഇന്റലിജൻസ് ഏജൻസികൾ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
പക്ഷേ, അൽ ക്വയ്ദയുടെ ആശയസംഹിത ഇന്നും ശക്തമാണ്. ഇസ്ലാമിക കാലിഫേറ്റിനു കീഴിൽ ലോകത്തെ കൊണ്ടുവരാനുള്ള ശ്രമം ഇവരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും തുടരുന്നു. 9/11 നു ശേഷമുള്ള സൈനിക നടപടികൾ പാശ്ചാത്യവിരുദ്ധ, ഇസ്ലാമിക് ജിഹാദി ആശയങ്ങൾക്കു കരുത്തു പകരുകയാണു ചെയ്തത്.
തുടർയുദ്ധങ്ങൾ
അൽ ക്വയ്ദയെ തകർക്കാൻ അമേരിക്ക അഫ്ഗാനിസ്ഥാനിലേക്കു സേനയെ അയച്ചത് 2001 ഒക്ടോബറിലാണ്. താലിബാൻ ഭരണകൂടം ബിൻ ലാദനെ പിടിച്ചു നൽകാത്തതിനെത്തുടർന്നായിരുന്നു അത്. താലിബാനെയും അൽ ക്വയ്ദയെയും പുറത്താക്കി. യുഎസ് സേന നഗരങ്ങൾ പിടിച്ചു. പിന്നീട് അഫ്ഗാനിസ്ഥാനിൽ ജനാധിപത്യ ഭരണം കൊണ്ടുവരാനായി ശ്രമം. ജനകീയ സർക്കാരുകൾ ഉണ്ടായി. പക്ഷേ, വർഷങ്ങൾകൊണ്ടു താലിബാൻ വീണ്ടും ശക്തമായി. 2021ൽ അമേരിക്കൻ സേന തല കുനിച്ചു മടങ്ങി. ആഴ്ചകൾക്കകം താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തു.
ഇതിനിടെ, ഇറാക്കിൽ സദ്ദാം ഹുസൈനെയും ലിബിയയിൽ മുഅമർ ഖദ്ദാഫിയെയും സൈനിക നടപടിയിലൂടെ അമേരിക്ക കൊലപ്പെടുത്തി. രണ്ടു രാജ്യങ്ങളും ദീർഘകാലം ആഭ്യന്തര കലാപത്തിലായി. 2014ൽ ഇറാക്കിലും സിറിയയിലും അബൂബക്കർ അൽ ബാഗ്ദാദിയുടെ ഇസ്ലാമിക് സ്റ്റേറ്റ് ഭരണം പിടിച്ച് ഇസ്ലാമിക് കാലിഫേറ്റ് പ്രഖ്യാപിച്ചു. വർഷങ്ങൾ എടുത്തു, അവരെ തുരത്താൻ. 2019ൽ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു. സിറിയയിൽ ബാഷർ അൽ അസദിന്റെ ഭരണം അവസാനിപ്പിക്കാനും അമേരിക്ക ഇടപെട്ടു. ബാഷർ റഷ്യയിൽ അഭയം തേടി. ഇറാക്കിലും സിറിയയിലും അമേരിക്കൻ പിന്തുണയുള്ള ഭരണകൂടങ്ങളെ അവഗണിക്കുന്ന വിമതവിഭാഗങ്ങൾ ഇപ്പോഴും ശക്തമാണ്. ഇറാനും റഷ്യയുമൊക്കെ വിമതർക്കു സഹായം നൽകുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ചെറിയ സംഘങ്ങൾ ഇപ്പോഴും ഈ രാജ്യങ്ങളിൽ ഉണ്ട്.
Leader Page
ഒരു ബേസ്ബോൾ കളിയിലെ ഒരൊറ്റ ഇന്നിംഗ്സ് കണ്ടുതീർക്കാനുള്ള
സമയം... അല്ലെങ്കിൽ വിശ്രുത അമേരിക്കൻ ഗായകൻ ബ്രൂസ് സ്പ്രിംഗ് സ്റ്റീന്റെ പ്രശസ്തമായ ഒരു ഗാനം കേട്ടുതീർക്കാനുള്ള ദൈർഘ്യം...
വെറും 17 മിനിറ്റ് (കൃത്യമായി പറഞ്ഞാൽ 16 മിനിറ്റും 31 സെക്കൻഡും).
എന്നാൽ 2001 സെപ്റ്റംബർ 11ന്, ഈ 17 മിനിറ്റുകൾ കേവലം സമയത്തിന്റെ ദൈർഘ്യം മാത്രമായിരുന്നില്ല. ഒരുകാലത്ത് ലോകം അനുഭവിച്ച
നിഷ്കളങ്കമായ ഒരു യുഗത്തിന്റെ അന്ത്യവും ഭയത്തിന്റെ പുതിയൊരു
ലോകത്തിന്റെ ജനനവും കുറിച്ച നിർണായക ഘട്ടമായിരുന്നു അത്.
രാവിലെ 8.46ന് വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 11 ഇടിച്ചുകയറുമ്പോൾ, ന്യൂയോർക്ക് നഗരവാസികളും ടിവി കാണുന്ന കോടിക്കണക്കിന് ആളുകളും ഒരുപോലെ ചിന്തിച്ചത് ഒന്നുമാത്രമാണ്: ""ഹാ, എത്ര വിചിത്രമായ ഒരു വിമാനാപകടം!''
നഗരത്തിലെ അഗ്നിരക്ഷാവിഭാഗം ഉദ്യോഗസ്ഥരും ടിവി ആങ്കർമാരും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരും വരെ ഇതിനെ ഒരു ചെറിയ പൈലറ്റ് പിഴവായോ സാങ്കേതിക തകരാറായോ കണ്ടു. കാരണം, അന്നുവരെ വിമാനങ്ങളെ കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറ്റുന്ന ‘ജീവനുള്ള മിസൈലുകൾ’ആയി ഉപയോഗിക്കുമെന്ന ഭീകരതയുടെ മുഖം ലോകത്തിന് പരിചയമില്ലായിരുന്നു.
മറുവശത്ത്, തൊട്ടടുത്ത സൗത്ത് ടവറിലെ അനൗൺസ്മെന്റ് ബോക്സിലൂടെ ഒരു ശബ്ദമുയർന്നു: "കെട്ടിടം സുരക്ഷിതമാണ്, ആരും പരിഭ്രാന്തരായി ഇറങ്ങിപ്പോകേണ്ടതില്ല...'ഇതുകേട്ട് പലരും ആശ്വാസത്തോടെ സ്വന്തം ജോലിയിലേക്കു മടങ്ങി.
►അജ്ഞാത നിമിഷങ്ങളിലെ അവസാന സന്ദേശങ്ങൾ
ആ സമയത്ത്, യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 175ൽനിന്ന് പീറ്റർ ഹാൻസൺ എന്ന യാത്രക്കാരൻ തന്റെ പിതാവിനെ സാറ്റലൈറ്റ് ഫോണിൽ വിളിച്ചു പറഞ്ഞ വാക്കുകൾ ആ നിമിഷത്തിന്റെ ഭീകരത വ്യക്തമാക്കുന്നു:
"കാര്യങ്ങൾ കൈവിട്ടുപോകുകയാണ് ഡാഡി. വിമാനത്തിലുണ്ടായിരുന്നവർക്ക് കുത്തേറ്റു. അവർ ഇത് ഏതെങ്കിലും കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റാൻ പോകുകയാണ്. പേടിക്കേണ്ട ഡാഡി, ഇത് സംഭവിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് കഴിയും... ദൈവമേ! ദൈവമേ!''
►പരിഭ്രാന്തിയിൽനിന്ന് യാഥാർഥ്യത്തിലേക്ക്
രാവിലെ 9.02ന്, ന്യൂയോർക്കിലെ ബാറ്ററി പാർക്കിൽനിന്ന് ഫെറിയിൽ യാത്ര ചെയ്യുകയായിരുന്ന ഇയാൻ ഓൾഡാക്കർ ടവറിൽനിന്ന് പുക ഉയരുന്നത് നോക്കിനിൽക്കുകയായിരുന്നു. കൃത്യം 9.03ന് തൊട്ടടുത്തുനിന്ന യാത്രക്കാരൻ നിലവിളിയോടെ പറഞ്ഞു: ""അതാ രണ്ടാമതൊന്നു കൂടെ...!''
സിബിഎസ് ന്യൂസിന്റെ തത്സമയ സംപ്രേഷണത്തിനിടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യർ നോക്കിനിൽക്കെ, രണ്ടാമത്തെ വിമാനം സൗത്ത് ടവറിലേക്ക് ഇടിച്ചുകയറി!
ആ ഒരൊറ്റ സെക്കൻഡിൽ, ആ 17 മിനിറ്റ് നീണ്ടുനിന്ന ആശയക്കുഴപ്പവും അങ്കലാപ്പും മാറി, ലോകം ഒരു വലിയ സത്യം തിരിച്ചറിഞ്ഞു: ""ഇതൊരു അപകടമല്ല, ലോകത്തെ നടുക്കിയ ഭീകരാക്രമണമാണ്!''
►ലോകം മാറിയ വഴി
ആ 17 മിനിറ്റുകൾക്കുശേഷം ലോകം പഴയതുപോലെയായില്ല. വിമാനത്താവളങ്ങളിൽ ഷൂസും ബോട്ടിലുകളും വരെ പരിശോധിക്കുന്ന കടുപ്പമേറിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നു. സ്വകാര്യതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ നിരീക്ഷണയുഗത്തിന് തുടക്കമായി.
ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും പതിറ്റാണ്ടുകൾ നീണ്ട യുദ്ധങ്ങൾ പിറവിയെടുത്തു.
ആക്രമണം തുടങ്ങിയത് 8.46നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്നതു തത്സമയം അനുഭവിച്ച മനുഷ്യർക്ക് ആക്രമണം തുടങ്ങിയത് 8.46നല്ല; മറിച്ച് കടുത്ത ആശയക്കുഴപ്പങ്ങൾക്കൊടുവിൽ സത്യം തിരിച്ചറിഞ്ഞ ആ 9.03നാണ്!
International
ന്യൂയോർക്ക്: ആധുനിക ചരിത്രത്തെ ‘9/11ന് മുമ്പും പിമ്പും’എന്ന് അടയാളപ്പെടുത്തിയ അമേരിക്കയിലെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് കാൽ നൂറ്റാണ്ട് തികയുന്നു.
2001 സെപ്റ്റംബർ 11ന് നടന്ന ആ ദുരന്തം അമേരിക്കയുടെ മാത്രം നടുക്കമായിരുന്നില്ല; മറിച്ച് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സമവാക്യങ്ങളെയാകെ മാറ്റിമറിച്ച വലിയൊരു വഴിത്തിരിവായിരുന്നു.
അൽ ക്വയ്ദയുടെ 19 ഭീകരർ നാല് യാത്രാവിമാനങ്ങൾ റാഞ്ചി അമേരിക്കയുടെ അഭിമാനസ്തംഭങ്ങൾക്കു നേരേ പ്രയോഗിക്കുകയായിരുന്നു.
രണ്ടു വിമാനങ്ങൾ നിമിഷങ്ങളുടെ ഇടവേളയിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ടഗോപുരങ്ങൾക്കുനേരേ ഇടിച്ചിറക്കി. മറ്റൊരു വിമാനം സൈനിക ആസ്ഥാനമായ പെന്റഗണിലാണു ഇടിച്ചിറക്കിയത്.
നാലാമത്തെ വിമാനം കോക്പിറ്റില്‍ ഭീകരരും യാത്രക്കാരുമായി നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ പിറ്റ്ട്സ്ബര്ഗില് പാടത്ത് തകര്‍ന്നുവീണു. അമേരിക്കയുടെ ഹൃദയം തകർത്ത ഈ ഭീകരാക്രമണങ്ങലിൽ 77 രാജ്യങ്ങളിൽനിന്നുള്ള 2,977 പേർക്കു ജീവൻ നഷ്ടപ്പെടുകയും ആറായിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ‘ഭീകരതയ്ക്കെതിരേയുള്ള യുദ്ധം’ പ്രഖ്യാപിച്ച അമേരിക്ക, അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നടത്തിയ സൈനിക നീക്കങ്ങൾക്കും നാലര ട്രില്യൺ ഡോളറിലധികം ചെലവിട്ട യുദ്ധങ്ങൾക്കും ലോകം സാക്ഷ്യംവഹിച്ചു.
സോവ്യറ്റ് യൂണിയനെതിരേ ഒരുകാലത്ത് അമേരിക്കതന്നെ വളർത്തിയെടുത്ത ഒസാമ ബിൻ ലാദനും ഭീകരഗ്രൂപ്പുകളും പിന്നീട് സ്വന്തം യജമാനന്മാർക്കു നേരേതന്നെ തിരിയുകയായിരുന്നുവെന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസമായി.
വർഷങ്ങൾ നീണ്ട നീതിക്കായുള്ള പോരാട്ടത്തിനൊടുവിൽ, 2011 മേയ് രണ്ടിന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് മിന്നലാക്രമണത്തിലൂടെ ബിൻ ലാദനെ വധിച്ചുകൊണ്ട് ‘നീതി നടപ്പിലായി’ എന്ന് അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു.
സൗദി ഭരണകൂടത്തിന് ആക്രമണത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ 2028ലെ വിചാരണാ പ്രഖ്യാപനവുമെല്ലാം നിയമപോരാട്ടങ്ങളുടെ തുടർച്ചയായി നിലനിൽക്കുന്നു.
എന്നിരുന്നാലും, തകർന്നടിഞ്ഞ ‘ഗ്രൗണ്ട് സീറോ’യിൽനിന്ന് കരുത്തോടെ തലയുയർത്തിനിൽക്കുന്ന പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയം ഇന്ന് അമേരിക്കൻ അതിജീവനത്തിന്റെ പ്രകാശഗോപുരമാണ്.
Kerala
തിരുവനന്തപുരം: ലോക ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന, വിദേശത്തേക്കുള്ള പണംകടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജിഎസ്ടി പ്രത്യേക സംഘം സർക്കാരിനു ശിപാർശ ചെയ്തു.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് കടത്തൽ, നികുതിവെട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നതായി ജിഎസ്ടി എസ്ഐടിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, രജിസ്ട്രാർ ഓഫ് ചിറ്റ്സ്, റിസർവ് ബാങ്ക് എന്നീ കേന്ദ്ര ഏജൻസികളും നികുതിവെട്ടിക്കൽ ജിഎസ്ടിയും ഭൂമിയുടെ വില അധികമായി കാണിച്ചു വായ്പ എടുത്ത സംഭവത്തിൽ രജിസ്ട്രേഷൻ ഐജിയുടെ അന്വേഷണവും ആവശ്യമാണെന്നു ജിഎസ്ടി എസ്ഐടി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
വിദേശ സേവനങ്ങളുടെ ഇറക്കുമതിയിലെ ജിഎസ്ടി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദമായ പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ആർബിസി)യാണ് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെയും- സംസ്ഥാന ഏജൻസികളുടെയും അന്വേഷണം നിർദേശിച്ചത്.
അർജന്റൈൻ ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിലെ സ്റ്റേഡിയത്തിൽ കളിപ്പിക്കാമെന്ന പേരിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനായി വിദേശത്തേക്കു കോടികൾ കൈമാറിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ, അനാവശ്യ ഫണ്ട് തിരിമറി, ചിട്ടിഫണ്ട് നിയമലംഘനം തുടങ്ങിയ കാര്യങ്ങളിലാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.
Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പിന്നാക്ക വികസന അഡീ. ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
കേസിലെ പ്രോസിക്യൂഷന് അനുമതി തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ട് നേരിട്ടു വിശദീകരണം നല്‍കാനാണ് സെക്രട്ടറി ഇന്നു ഹാജരാകാന്‍ ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ചകൂടി സമയം തേടിയെങ്കിലും ഈമാസം പത്തിനകം തീരുമാനം നിര്‍ദേശം നല്‍കിയിട്ട് രണ്ടാഴ്ച പിന്നിട്ടതായി ചൂണ്ടിക്കാട്ടിയ കോടതി ഈ ആവശ്യം നിരസിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ എല്ലാ എയർലൈൻസുകളിലെയും പൈലറ്റുമാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2027 ജൂലൈക്കകം പരിശോധനാ നടപടികൾ പൂർത്തിയാക്കാനാണ് ഉത്തരവ്.
ഇതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങളുടെ കരട് രൂപം ഈ മാസം അവസാനത്തോടെ അന്തിമമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.
നിലവിൽ പത്തു ശതമാനം പൈലറ്റുമാരെ റാൻഡമായി പരിശോധിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാൽ, പുതിയ നിർദേശത്തോടെ രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 12,000ത്തിലധികം പൈലറ്റുമാർക്കും പരിശോധന ബാധകമാകും.
ഫുക്കറ്റ് - ഡൽഹി എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൈലറ്റ് ഇൻ കമാൻഡ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
National
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ചില സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി.
18 വയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുമ്പോൾ ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിൽനിന്ന് പ്രതികരണം തേടിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
മറ്റ് രാജ്യങ്ങളിലേതുപോലെ കുട്ടികൾക്ക് സമൂഹമാധ്യമ ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണമെന്നതും പ്രസക്തമാണ്.
ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടനയാണ് കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 1872ലെ ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 11 പ്രകാരം കരാറുകളിൽ ഏർപ്പെടാൻ നിയമപരമായ അർഹത കുട്ടികൾക്കില്ല.
ഈ സാഹചര്യം നിലനിൽക്കെ യാതൊരു പ്രായനിയന്ത്രണവുമില്ലാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സ്വതന്ത്രമായി അക്കൗണ്ടുകൾ തുറക്കാൻ കുട്ടികൾക്ക് സാധിക്കുന്നത് വിരോധാഭാസമായി ഹർജിയിൽ ചൂണ്ടിക്കാട്ടി.
രക്ഷിതാക്കളുടെ ഇ-കെവൈസി വഴിയുള്ള അനുമതിയില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരാനും ഹർജിക്കാർ ആവശ്യപ്പെട്ടു.
കുട്ടികളെ ഡിജിറ്റൽ ലോകത്തുനിന്ന് പൂർണമായും ഒഴിവാക്കണമെന്നല്ല മറിച്ച് സുരക്ഷിതമായ, നിയമപരമായ സംവിധാനങ്ങളിലൂടെ അവരുടെ പ്രവേശനം ഉറപ്പാക്കുകയാണ് വേണ്ടതെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് സുപ്രീംകോടതി വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയത്.
സമാന രീതിയിലുള്ള ഹർജികൾ ഇതിനുമുമ്പും സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം പുറപ്പെടുവിച്ചിട്ടില്ല.
വിഷയത്തിൽ നയപരമായ തീരുമാനമാണ് വേണ്ടതെന്നും പാർലമെന്റ് നിയമനിർമാണം നടത്തട്ടെ എന്നുമായിരുന്നു കോടതി പൊതുവെ സ്വീകരിച്ച നിലപാട്. അതേസമയം കൃത്യമായ പ്രായപരിശോധനയും രക്ഷിതാക്കളുടെ നിയന്ത്രണവും ഉറപ്പാക്കണമെന്ന് പലപ്പോഴായി സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നാളെയും മറ്റന്നാളു മായി ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഉച്ചകോടിയുടെ പ്രധാന വേദിയായ ഡൽഹിയിലെ ഭാരത് മണ്ഡപം മനോഹരമായി അലങ്കരിച്ചതിന്റെയും മുന്നൊരുക്കങ്ങളുടെയും വീഡിയോദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചു.
"ബ്രിക്സ് 2026നായി എല്ലാം സജ്ജം' എന്ന കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവച്ചത്.
പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപവും പരിസരപ്രദേശങ്ങളും സുരക്ഷാവലയത്തിലാണ്. കൂറ്റൻ നടരാജ വിഗ്രഹവും വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളും കൊണ്ട് അലങ്കരിച്ച വേദിയുടെ ശില്പഭംഗി വ്യക്തമാക്കുന്നതാണ് പങ്കുവച്ച വീഡിയോ.
വികസ്വര രാജ്യങ്ങളുടെയും ഗ്ലോബൽ സൗത്തിന്റെയും വികസന മുൻഗണനകൾക്കും സാമ്പത്തിക സഹകരണത്തിനും മുൻതൂക്കം നൽകിയാണ് ഇന്ത്യ ഇത്തവണത്തെ ഉച്ചകോടിക്കു നേതൃത്വം നൽകുന്നത്.
International
കയ്റോ/അങ്കാറ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കൂടുതൽ വഷളാക്കിക്കൊണ്ട് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിലെ തന്ത്രപ്രധാന തുറമുഖനഗരമായ മോച്ചയും ഹനീഷ് ദ്വീപുകളും പിടിച്ചെടുത്തു. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ബാബ് അൽ മൺഡെപ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത ഹൂതികൾ, സൗദി അറേബ്യൻ കപ്പലുകൾക്കു മേഖലയിൽ വിലക്കേർപ്പെടുത്തി.
ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് ചരിത്രപ്രസിദ്ധമായ മോച്ച സ്ഥിതി ചെയ്യുന്നത്. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയെ തുരത്തിയാണ് ഹൂതികൾ ഈ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.
ഹോർമൂസ് കടലിടുക്ക് നേരത്തേതന്നെ സംഘർഷം മൂലം അടഞ്ഞതിനെത്തുടർന്ന് സൗദി അറേബ്യ എണ്ണ കയറ്റുമതിക്കായി ചെങ്കടൽ പാതയെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ ഹൂതികൾ ഇവിടെയും ഉപരോധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമായി. ഇതോടെ ആഗോളവിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില നാലു ശതമാനം വർധിച്ച് ബാരലിന് 105 ഡോളറിലെത്തി.
സൗദിയിലെ ഖമീസ് മുശൈതിലെ എയർബേസിനും എണ്ണ കേന്ദ്രങ്ങൾക്കും നേരേ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 73 പേർക്ക് പരിക്കേറ്റതിനു പിന്നാലെ മേഖലയിൽ നയതന്ത്ര നീക്കങ്ങൾ ഊർജിതമായിട്ടുണ്ട്. ഹൂതികളെ അടിയന്തരമായി പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ഇറാനോട് ആവശ്യപ്പെട്ടു. സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാർ ചൂണ്ടിക്കാട്ടിയായിരുന്നു പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.
Kerala
കാഞ്ഞങ്ങാട്: മൈസൂരുവില്‍നിന്ന് കുഴിച്ചെടുത്ത സ്വര്ണനിധിയെന്നു തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടങ്ങള്‍ നല്കി നിരവധിപേരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തു.
തട്ടിപ്പിന് ഇരകളായവരില്‍ ഒരാളായ അജാനൂരിലെ വ്യാപാരിയുടെ പരാതിയില്‍ കര്‍ണാടക സ്വദേശികളായ ശാന്തി (50), രാജു എന്നിവര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു.
പുരാതനകാലത്തേതെന്നു തോന്നിപ്പിക്കുന്ന നാണയം കാണിച്ച് വിശ്വാസം പിടിച്ചുപറ്റിയശേഷമായിരുന്നു തട്ടിപ്പ്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്കു നൽകിയ കത്തിൽ അന്വേഷണ തീരുമാനം നീളുന്നു.
മാസപ്പടി കേസിൽ പിണറായി വിജയനെയും മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനെയും പ്രതി ചേർത്ത് കേസെടുക്കാൻ ഇവർക്കെതിരേ നേരിട്ടുള്ള മൊഴികളും തെളിവുകളും ഇല്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ (എജി) ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുള്ളത്.
വിശദമായി പരിശോധിച്ചാൽ മാത്രമേ ഇതു സംബന്ധിച്ചു കൂടുതൽ തെളിവുകൾ ഉണ്ടോ എന്നു വ്യക്തമാകുകയുള്ളൂവെന്നും ഇതിനായി ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നുമാണ് എജി അറിയിച്ചിട്ടുള്ളത്.
സിഎംആർഎല്ലിൽ നിന്നു മാസപ്പടി വാങ്ങിയതിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനുമെതിരേ പ്രത്യക്ഷത്തിൽ തെളിവുകൾ ഇല്ലെന്നാണ് പ്രാഥമിക അനുമാനം. എജിയുടെ നിയമപരിശോധനയ്ക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാനാകൂ. നേരത്തേ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയ തെളിവുകളും മൊഴികളുമാണ് ഇഡിയുടെ കത്തിലുള്ളത്.
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിൽനിന്നു പിടിച്ചെടുത്തതെന്നു പറയുന്ന റെഡ് ബുക്കിലെ വിവരങ്ങൾ ഇഡി നേരത്തേ കോടതിയിൽ ഹാജരാക്കിയിരുന്നു. വീണയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ വീടുകളിൽ ഇഡി അന്നു പരിശോധന നടത്തിയത്. ഇതിൽനിന്നു കണ്ടെത്തിയ വിവരങ്ങളാണ് റെഡ് ബുക്കിലേതെന്ന് ഇപ്പോൾ സർക്കാരിനു കൈമാറിയ കത്തിലും പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ഇഡി നേരത്തേ കോടതിയിലും ഹാജരാക്കിയിരുന്നു.
സിഎംആർഎല്ലിൽനിന്നു പലപ്പോഴായി ടി. വീണ കൈപ്പറ്റിയ 3.28 കോടി രൂപ ബാങ്ക് വഴിയാണ് റിയാസിന്റെ സുഹൃത്തുക്കൾക്ക് കൈമാറിയത്. ഈ തുക മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിയായിരുന്ന റിയാസിനും വേണ്ടി വീണ കൈപ്പറ്റിയതെന്നാണ് ഇഡിയുടെ അനുമാനം. എന്നാൽ, ഇത് പിണറായിക്കു വേണ്ടിയുള്ളതാണെന്നു തെളിയിക്കാനുള്ള തെളിവുകളും മൊഴികളും കത്തിൽ ഇല്ലെന്നാണ് വിവരം.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴിയിലും പിണറായി വിജയനു വേണ്ടിയാണ് വീണയ്ക്ക് തുക കൈമാറിയതെന്നു പറയുന്നില്ല. കന്പനിയുടെ മുൻ ചീഫ് ഫിനാൻസ് ഓഫീസറായിരുന്ന സുരേഷിന്റെ മൊഴിയിൽ മാത്രമാണ് പിണറായി വിജയനും റിയാസിനും വേണ്ടിയാണ് വീണയ്ക്ക് മാസപ്പടി നൽകിയതെന്നു വ്യക്തമാക്കുന്നത്.
തെളിവുകളും മൊഴികളും അനുകൂലമല്ലാത്തതാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താനുള്ള നിയമോപദേശം നീളാൻ കാരണമാകുന്നത്. എന്നാൽ, നിയമോപദേശത്തിനു ശേഷം മാത്രമേ സർക്കാർ തുടർ തീരുമാനം എടുക്കുകയുള്ളൂ. വിജിലൻസിന്റെ പ്രാഥമിക പരിശോധനയ്ക്കാകും സാധ്യത ഏറെയുള്ളത്.
എന്നാൽ, മാസപ്പടി കേസിൽ ഇഡി നൽകിയ കത്ത് അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്താതിരിക്കാൻ സർക്കാരിനു കഴിയില്ലെന്നും കെപിസിസി യോഗത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചു. ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ ഇപ്പോഴത്തെ ചില മന്ത്രിമാരുടെ പേരുള്ളതിനാൽ വിജിലൻസിന്റെ കേസെടുത്തുള്ള അന്വേഷണത്തിനെ പലരും എതിർക്കുന്ന സാഹചര്യവുമുണ്ട്.
National
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന സെൻസസ് പ്രക്രിയയെ വിമർശിച്ച് കോൺഗ്രസ്. ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള ചില പുതിയ ചോദ്യങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ തയാറാക്കാൻ ഉപയോഗിച്ചേക്കാമെന്ന് മുൻ സെൻസസ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിയുടെ മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ അധിക വിവരങ്ങൾ പുതിയ സെൻസസിൽ ചോദിക്കുന്നത് ദുരൂഹമാണ്.
സെൻസസ് വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നും അവ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാൻ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും മുൻ ഡെപ്യൂട്ടി രജിസ്ട്രാർ ജനറൽ കെ. നാരായണൻ ഉണ്ണിയെ ഉദ്ധരിച്ചുകൊണ്ട് ജയ്റാം രമേശ് വ്യക്തമാക്കി.
നിലവിലെ നീക്കങ്ങൾ സെൻസസിന്റെ യഥാർഥ ഉദ്ദേശ്യത്തെത്തന്നെ സംശയനിഴലിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദും മറ്റു മൂന്ന് പ്രതികളും ഒടുവിൽ വിചാരണ നേരിടുന്നു.
ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ സൈനിക ട്രൈബ്യൂണലിൽ 2028 ജൂൺ അഞ്ചിനു വിചാരണനടപടികൾ ആരംഭിക്കാൻ യുഎസ് എയർഫോഴ്സ് ജഡ്ജി ലഫ്. കേണൽ മൈക്കൽ സ്രാമ ഉത്തരവിട്ടു. രണ്ടു പതിറ്റാണ്ടിലധികമായി തുടരുന്ന നിയമതടസങ്ങൾക്കൊടുവിലാണ് കേസിൽ നിർണായകമായ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികളായ ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വലീദ് ബിൻ അതീഷ്, മുസ്തഫ അഹമ്മദ് അൽ ഹവ്സാവി, അലി അബ്ദുൾ അസീസ് അലി എന്നിവർ കുറ്റം സമ്മതിക്കുന്നതിനു പകരം മരണശിക്ഷ ഒഴിവാക്കി നൽകാമെന്ന ധാരണ നേരത്തേ ഉണ്ടാക്കിയിരുന്നു. എന്നാൽ ശക്തമായ ജനരോഷത്തെത്തുടർന്ന് കഴിഞ്ഞ വർഷം യുഎസ് അപ്പീൽ കോടതി ഈ കരാർ പൂർണമായും റദ്ദാക്കുകയായിരുന്നു.
2027 ജനുവരിയിൽ വിചാരണ ആരംഭിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിചാരണയ്ക്കു മുന്നോടിയായുള്ള തെളിവുശേഖരണത്തിനും ഹർജികൾ പരിഗണിക്കുന്നതിനും കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമാക്കി ജഡ്ജി തീയതി 2028 ജൂണിലേക്ക് നീട്ടുകയായിരുന്നു.
യുഎസ് സൈനിക ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന പ്രത്യേക ജൂറിയെ തെരഞ്ഞെടുക്കുന്നതോടെ വിചാരണയ്ക്ക് തുടക്കമാകും. ജൂറി രൂപീകരിച്ച് 30 ദിവസത്തിനുള്ളിൽ പ്രോസിക്യൂഷൻ തെളിവെടുപ്പും വാദവും ആരംഭിക്കും.
പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയായി 60 ദിവസത്തിനുശേഷമായിരിക്കും പ്രതിഭാഗത്തിന് തെളിവുകൾ ഹാജരാക്കാൻ അവസരം ലഭിക്കുക. തുടർന്ന് ശിക്ഷാവിധിക്കായുള്ള അന്തിമ വാദം നടക്കും.
2003 മാർച്ച് ഒന്നിന് പാക്കിസ്ഥാനിൽനിന്നാണ് ഖാലിദ് ഷെയ്ഖ് മുഹമ്മദ് പിടിയിലാകുന്നത്. പാക് മാതാപിതാക്കൾക്ക് കുവൈറ്റിൽ ജനിച്ചയാളാണ് അൽ ക്വയ്ദയുടെ പ്രചാരണവിഭാഗം തലവനായിരുന്ന ഖാലിദ്. 2002ൽ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് സ്ഥാപിച്ച ഗ്വാണ്ടനാമോ ബേയിലെ അതീവ സുരക്ഷാ തടവറയിലാണ് നിലവിൽ ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
National
ബംഗളൂരു: കർണാടകയിൽ ഭരണം നിലനിർത്താൻ നീക്കങ്ങളുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും പരമ്പരാഗത കോട്ടയായ തീരദേശ കർണാടക പിടിച്ചെടുക്കാനാണ് ഡികെയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ഈമാസം 18ന് പ്രത്യേക മന്ത്രിസഭായോഗം മംഗളൂരുവിൽ നടത്താൻ സർക്കാർ തീരുമാനിച്ചു. കർണാടകയുടെ ചരിത്രത്തിൽ ആദ്യമായാണു മന്ത്രിസഭായോഗം ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനമായ മംഗളൂരുവിൽ നടക്കുന്നത്.
ആദർശപരമായ ധ്രുവീകരണത്തെ നേരിടാൻ വികസന രാഷ്ട്രീയം മുന്നോട്ടുവയ്ക്കുകയാണ് കോൺഗ്രസ്. ‘ബ്രാൻഡ് കരാവലി’ എന്ന പേരിൽ 1,260 കോടി രൂപയുടെ തീരദേശ ടൂറിസം പദ്ധതിയും വികസന പാക്കേജുകളും മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബിജെപിയുടെയും ആർഎസ്എസിന്റെയും കരുത്തുറ്റ ആധിപത്യമുള്ള പ്രദേശമാണ് ദക്ഷിണ കന്നഡയും ഉഡുപ്പിയും അടങ്ങുന്ന തീരദേശ മേഖല.
ദക്ഷിണേന്ത്യയിലെ ആർഎസ്എസിന്റെ ‘ഹിന്ദുത്വ ലബോറട്ടറി’ എന്നാണ് ദക്ഷിണ കന്നഡയും ഉഡുപ്പിയും അറിയപ്പെടുന്നത്. പതിറ്റാണ്ടുകളായി ആർഎസ്എസും അനുബന്ധ സംഘടനകളും ഇവിടെ താഴെത്തട്ടിൽ ശക്തമായ പ്രവർത്തനങ്ങളാണു നടത്തിവരുന്നത്. 1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്കിടയാക്കി.
അടിയന്തരാവസ്ഥയ്ക്കെതിരേ ജനങ്ങളെ അണിനിരത്തി കോൺഗ്രസ് വിരുദ്ധ വികാരം മുതലെടുക്കാൻ ആർഎസ്എസിനു സാധിച്ചതാണ് തീരദേശ കർണാടകയിൽ അവരുടെ അടിത്തറ ശക്തമാക്കിയത്.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മേഖലയിലെ 13 സീറ്റുകളിൽ 11 എണ്ണത്തിലും വിജയിച്ചത് ബിജെപിയായിരുന്നു. വികസനമെത്തിച്ച് ഈ പ്രദേശങ്ങളിലെ ഈ ബിജെപി കോട്ട തകർക്കുകയാണ് ഡി.കെ. ശിവകുമാറിന്റെ ലക്ഷ്യം.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്ഥാനചലനത്തിനുശേഷം പിന്നാക്ക, ന്യൂനപക്ഷ, ദളിത് വോട്ടുബാങ്കിൽ ഉണ്ടായേക്കാവുന്ന വിടവ് നികത്താൻ ലിംഗായത്തുകളുടെയും ഹിന്ദുത്വ വോട്ടർമാരുടെയും പിന്തുണ ഉറപ്പാക്കാൻ മൃദു ഹിന്ദുത്വ പ്രതിച്ഛായയും ഡി.കെ. ഉപയോഗപ്പെടുത്തുന്നു.
ബിജെപിയുടെ സുരക്ഷിതമണ്ഡലങ്ങളിൽ വികസനവാഗ്ദാനം നൽകി ഭിന്നതയുണ്ടാക്കാനും 2028ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണ് ഡി.കെ. ശിവകുമാർ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Kerala
കൊച്ചി: പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഭാഗമായി വിവിധ മത്സ്യബന്ധന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെയും ഉദ്ഘാടനവും വിതരണവും ഇന്നു വൈകുന്നേരം നാലിന് നായരമ്പലം പഞ്ചായത്ത് ഹാളിൽ മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിക്കും.
മത്സ്യബന്ധന ബോട്ടുകളിൽ കടലാമകളുടെ സംരക്ഷണത്തിനായി ട്രോൾ വലകളിൽ ഘടിപ്പിക്കുന്ന ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് വിതരണവും ചടങ്ങിൽ നടക്കും.
ടോണി ചമ്മണി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: ഇടമലക്കുടിയുടെ ആവശ്യങ്ങള്‍ ഭരണകര്‍ത്താക്കളെ നേരിട്ട് അറിയിക്കാന്‍ സെക്രട്ടേറിയറ്റിലെത്തിയ യുവാവിനെ നെഞ്ചോടു ചേര്‍ത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും.
ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറക്കുടി സ്വദേശിയായ എന്‍.ചന്ദനം എന്ന യുവാവാണു കഴിഞ്ഞ ദിവസം ഇടമലക്കുടിയുടെ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ടത്.
ഗതാഗതം, വൈദ്യുതി ലഭ്യത, ഭക്ഷണം, ശുദ്ധജല ലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ ഭരണകര്‍ത്താക്കളുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നു ചന്ദനം മന്ത്രിമാരോട് അഭ്യര്‍ഥിച്ചു. സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തണം.
സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത് വൈകുന്നതിന് പല കാരണങ്ങളുമുണ്ട്. ഇത് കണ്ടെത്തണമെന്നും അദ്ദേഹം മന്ത്രിമാരോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനു പുറമേ മന്ത്രിമാരായ കെ.എ. തുളസി, കെ.എം. ഷാജി, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ് തുടങ്ങിയവരുമായും ചന്ദനം കൂടിക്കാഴ്ച നടത്തി.
ബിരുദധാരിയായ ചന്ദനം ഇടമലക്കുടിയുടെ വികസനകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ്. ഇടമലക്കുടിയിലെ ഗോത്ര സമൂഹത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ സ്വന്തം പണം മുടക്കിയാണ് ചന്ദനം ഇടമലക്കുടിയില്‍നിന്നും തിരുവനന്തപുരത്തെത്തി മന്ത്രിമാരെ കാണുകയും നിവേദനം നല്‍കുകയും ചെയ്തത്.
എല്ലാ കാര്യങ്ങളിലും അടിയന്തര പ്രാധാന്യത്തോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി ചന്ദനത്തെ സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസില്‍ നിന്നും യാത്രയാക്കിയത്.
Kerala
കോട്ടയം: മുൻ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് തീരുമാനിച്ചു.
തമിഴ്നാട്, ബിഹാർ മുഖ്യമന്ത്രിമാരുടെയും ശരത് പവാറിന്റെയും കേന്ദ്ര സെക്യൂരിറ്റി സംവിധാനം പിൻവലിച്ചു.
ആനന്ദബോസിന്റെ സുരക്ഷാചുമതല ഡൽഹി പൊലിസിനെ എൽപ്പിച്ചു. ആനന്ദബോസ് ഇപ്പോൾ ഡൽഹിയിലാണ് താമസം.
National
ബറേലി(യുപി): ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗാ നദിയിലുണ്ടായ ശക്തമായ തീരശോഷണത്തെത്തുടർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഒഴുകിപ്പോയി.
ഇതിനിടെ, കിച്ചാ നദിക്കരയിൽ നിർമാണത്തിലിരുന്ന ജലസംഭരണി നദിയിലേക്ക് തകർന്നുവീണു. ഇരുസംഭവങ്ങളിലും ആളപായമില്ലെന്ന് ജില്ലാ അധികാരികൾ അറിയിച്ചു. കപുർപുർ ഗ്രാമത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.
ദിവസങ്ങളായി തുടരുന്ന തീരശോഷണത്തെത്തുടർന്ന് ക്ഷേത്രം പൂർണമായും രാംഗംഗയുടെ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ക്ഷേത്രം നദിയിൽ ഒഴുകിപ്പോകുന്നതായി ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ജൽ ജീവൻ മിഷന്റെ ഭാഗമായി നാല് കോടി രൂപ ചെലവിൽ നിർമിച്ചുവരികയായിരുന്ന ഓവർഹെഡ് ജലസംഭരണിയാണ് നാലു സെക്കൻഡിനുള്ളിൽ നദിയിലേക്ക് പതിച്ചതെന്ന് അധികൃതർ പറഞ്ഞു.
ടാങ്കിന്റെ ചുറ്റുമതിൽ നാലു ദിവസം മുമ്പ് തകർന്നുപോയിരുന്നു. നദിയിൽ നിന്ന് എട്ട് മുതൽ പത്ത് മീറ്റർ വരെ മാത്രം അകലെയുള്ള മറ്റൊരു ഓവർഹെഡ് ടാങ്കും തകർന്നുവീഴാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
National
ഗോലാഘട്ട്: ഒഎൻജിസി പൈപ്പ്ലൈനിൽനിന്നു ക്രൂഡ് ഓയിൽ മോഷ്ടിച്ച സംഭവത്തിൽ ആസാമിൽ പോലീസ് സൂപ്രണ്ട് അറസ്റ്റിൽ.
ഗോലാഘട്ട് ജില്ലയിലെ സരുപത്താർ കോ-ഡിസ്ട്രിക്ട് സൂപ്രണ്ട് ഓഫ് പോലീസ് (സിഡിഎസ്പി) ദീപെൻ പട്ടാർ ആണ് അറസ്റ്റിലായത്. കേസിൽ ഏതാനും പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.